തിരുവല്ലത്ത് കുഞ്ഞിനെ കൊന്നത് കുടുംബ വഴക്കിനെ തുടര്‍ന്ന്; കൊലപാതകം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നുവെന്ന് പൊലീസ്

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പൊലീസ്. കൊലപാതകം പിതാവ് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നല്‍കി ഇയാള്‍ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് പ്രതി ഉണ്ണികൃഷ്ണനും യുവതിയും പരിചയപ്പെട്ടത്. തുടര്‍ന്ന് യുവതി ഗര്‍ഭിണിയാകുകയും പൊലീസ് ഇടപെടല്‍ ഉണ്ടാവുകയും ചെയ്തു. വിവാഹിതരായ ശേഷം കുടുംബ വഴക്ക് പതിവായിരുന്നു. ഉണ്ണികൃഷ്ണന് ഭാര്യയില്‍ സംശയം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. വഴക്ക് സ്ഥിരമായതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചതെന്നാണ് വിവരം.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങുകള്‍ക്ക് ശേഷം നെടുമങ്ങാട്ടെ അമ്മയുടെ വീട്ടില്‍ നിന്ന് തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണന്‍ ക്രൂരകൃത്യം നടത്തിയത്. ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേക്ക് കൊണ്ടുവന്നത്. കുഞ്ഞിനെ കാണാതായ സാഹചര്യത്തില്‍ അമ്മയും അമ്മൂമ്മയും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഉണ്ണികൃഷ്ണനെ ആറിന് സമീപത്ത് കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് അഗ്നിശമന സേന നടത്തിയ തെരച്ചിലിലാണ് ആറ്റില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Comment