ബോളിവുഡ് ലൈംഗിക വേട്ടക്കാരുടെ ഇടം; വാനോ മുറിയോ പൂട്ടി അവര്‍ വരും: കങ്കണ

മുംബൈ : ( 21.09.2020) ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച്‌ കങ്കണ റനൗട്ടും എത്തിയതോടെ ബോളിവുഡ് രണ്ട് ചേരിയായി തിരിഞ്ഞു. ഹോളിവുഡിനെ പിടിച്ചുകുലുക്കി മീടൂ ആരോപണങ്ങള്‍ വന്നപ്പോള്‍ പുറത്തുവരാതിരുന്ന വിവരങ്ങളാണ് ഇപ്പോള്‍ ബോളിവുഡിലുണ്ടായിരിക്കുന്നത്.

അനുരാഗ് കശ്യപിനെതിരെ ശനിയാഴ്ചയാണ് പായല്‍ ഘോഷ് ലൈംഗികാരോപണം ഉന്നയിച്ചത്. കങ്കണ പായലിന് പിന്തുണയുമായി രംഗത്ത് വന്നപ്പോള്‍ തപ്‌സി പൊന്നുന് പിന്നാലെ അനുരാഗിനെ പിന്തുണച്ച്‌ രാധിക ആപ്‌തെയും രംഗത്തു വന്നു. താന്‍ കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റെന്നാണ് തപ്‌സി അനുരാഗിനെ വിശേഷിപ്പിച്ചത്.
എന്നാല്‍ പായല്‍ ഘോഷ് ആരോപിച്ചതുപോലെ അത് ചെയ്യാന്‍ അനുരാഗിനു കഴിയുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ലഹരിമരുന്നു വിവാദങ്ങള്‍ക്കു പിന്നാലെ ലൈംഗികാരോപണങ്ങളും ബോളിവുഡിനെ വിവാദച്ചൂടിലേറ്റുമെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവമാണെന്നും പുറത്തുനിന്നു വരുന്ന പെണ്‍കുട്ടികളെ അവരുടെ അടുത്തേക്കു വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡ് എന്നതിന് ബുള്ളിവുഡ് (ബുള്ളി എന്ന ഇംഗ്ലിഷ് വാക്കിന് ഉപദ്രവിക്കുക എന്നാണ് അര്‍ഥം) എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്.

വ്യാജവും പാവക്കല്യാണങ്ങളും നിറഞ്ഞ, ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. എല്ലാ ദിവസവും ഒരോ പുതിയ പെണ്‍കുട്ടികള്‍ അവരെ സന്തോഷിപ്പിക്കുമെന്നാണ് അവരുടെ വിചാരം. ദുര്‍ബലരായ ചെറുപ്പക്കാരോടും അവരിതു ചെയ്യും. പല വലിയ നടന്‍മാരും ഇങ്ങനെ എന്നോടു ചെയ്തിട്ടുണ്ട്. വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ ലൈംഗികാവയവവും കാണിച്ച്‌ അവര്‍ വരും. പാര്‍ട്ടിക്കിടയിലെ സൗഹൃദ ഡാന്‍സിനിടയിലോ ഒക്കെ അവര്‍ ലൈംഗികാതിക്രമത്തിനായി ശ്രമിക്കും. ജോലിക്കു വരാന്‍ അപ്പോയിന്റ്‌മെന്റ് എടുക്കും പക്ഷേ വീട്ടിലെത്തി മോശമായി പെരുമാറുമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

തനിക്കുനേരെ മോശമായി പെരുമാറിയവരെക്കുറിച്ചു പുറത്തുപറയണമെന്നും പരാതി നല്‍കണമെന്നുമുള്ള ആവശ്യങ്ങളോട് കങ്കണ പ്രതികരിച്ചത് ഇങ്ങനെ ‘എനിക്കുനേരെ മോശമായി പെരുമാറിയവരോട് ഞാന്‍ പ്രതികാരം ചെയ്തിട്ടുണ്ട്. നിങ്ങളെപ്പോലുള്ളവരുടെ സഹായം എനിക്കു വേണ്ട’.

അതേസമയം അനുരാഗിനെ അടുത്ത സുഹൃത്തെന്നു വിശേഷിപ്പിച്ച രാധിക ആപ്‌തെ അദ്ദേഹത്തിന്റെ സാമിപ്യത്തില്‍ വളരെയധികം സുരക്ഷിതത്വം അനുഭവിക്കാറുണ്ടെന്നും സമൂഹമാധ്യമത്തില്‍ പറഞ്ഞു. എന്നും തുല്യമായ പരിഗണനയും സ്‌നേഹവും ബഹുമാനവുമാണ് നിങ്ങള്‍ നല്‍കിയിട്ടുള്ളതെന്നും രാധിക കുറിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിരസിച്ച്‌ അനുരാഗും ഇന്നലെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പായലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെ നിശബ്ദനാക്കാനാണ് പായല്‍ ശ്രമിക്കുന്നതെന്നും അനുരാഗ് പ്രതികരിച്ചു.

Related posts

Leave a Comment