വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം; അപകടം ആസൂത്രിതം? കലാഭവന്‍ സോബിയുടെ മൊഴിയില്‍ തെളിവെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റെ മരണത്തില്‍ സി ബി ഐ യുടെ നിര്‍ണായക പരിശോധന ഇന്ന്. സി ബി ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന്‍ നായരുടെയും ഡി വൈ എസ് പി അനന്ദകൃഷ്ണന്റെയും നേതൃത്വത്തിലാണ് അന്വേഷണം. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിക്കൊപ്പമാണ് അന്വേഷണ സംഘത്തിന്റെ പരിശോധന. സംഭവ സ്ഥലത്തെത്താന്‍ സോബിയോട് സ്ഥലത്തെത്താന്‍ സി ബി ഐ ആവശ്യപ്പെട്ടു.

ആസൂത്രിത അപകടം എന്നാണ് സോബി പറയുന്നത്. ഡ്രൈവര്‍ അര്‍ജുന്‍ അമിതവേഗത്തില്‍ കാറോടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാല്‍, ഇവരുടെ മൊഴിയില്‍ നിന്ന് വ്യത്യസ്തമാണ് സോബിയുടേത് .
സോബിയുടെ മൊഴി ഇങ്ങനെ :

കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിക്ക് യാത്ര ചെയ്യുന്നതിനിടെ അപകട സ്ഥലത്തിന് സമീപമുള്ള പെട്രോള്‍ പമ്ബില്‍ വാഹനം നിര്‍ത്തി വിശ്രമിച്ചു. ഇതിനിടെ സംശയകരമായ സാഹചര്യത്തില്‍ ആറേഴ് യാത്രക്കാരുമായി മറ്റൊരു വാഹനം അവിടെയെത്തി. അതിന് ശേഷം മറ്റൊരു കാര്‍ എത്തിയപ്പോള്‍ ആദ്യ സംഘം ഈ കാര്‍ തല്ലിപ്പൊട്ടിച്ചു. അത് ബാലഭാസ്കറിന്റെ കാറാണെന്നും ബാലഭാസ്കറിനെ ആക്രമിച്ച ശേഷമാണ് വാഹനം ഇടിപ്പിച്ചതെന്നുമാണ് സോബിയുടെ മൊഴി.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് സിബിഐയുടെ പരിശോധന.

കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്കറും മകളും മരിച്ചതും ഭാര്യ ലക്ഷമിക്കും ഡ്രൈവര്‍ അര്‍ജുനും ഗുരുതരമായി പരുക്കേറ്റതും. ദേശീയ പാതയില്‍ പള്ളിപ്പുറം സി ആര്‍ പി എഫ് ക്യാംപ് ജംക്ഷന് സമീപം 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, എന്നിവര്‍ക്ക് ഒപ്പം ത്യശൂരില്‍ ക്ഷേത്ര വഴിപാടുകള്‍ക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം നടന്നത്.

Related posts

Leave a Comment