28 വര്‍ഷം മുന്‍പ് അച്ഛനെ കൊലപ്പെടുത്തിയ ആളെ മകന്‍ കുത്തിക്കൊന്നു

28 വര്‍ഷം മുന്‍പ് അച്ഛനെ കൊലപ്പെടുത്തിയ ആളെ മകന്‍ കുത്തിക്കൊന്നു. പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ സുധനാണ് (54) മരിച്ചത്. സംഭവത്തില്‍ വരന്തരപ്പിള്ളി കീടായി രതീഷി(36)നെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളുവാങ്ങാന്‍ നിന്ന സുധനെ ഷാപ്പില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊല്ലുകയായിരുന്നു. തൃശൂര്‍ ചെങ്ങാലൂരില്‍ ചൊവ്വാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം.

മൂന്നുപേരോടൊപ്പം ഓട്ടോറിക്ഷയിലെത്തിയ രതീഷ് ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. മൂന്നുപേര്‍ ഓട്ടോയില്‍ ഇരുന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുത്തിയശേഷം സുധനെ തള്ളി ഷാപ്പിനുള്ളിലേക്കിട്ട രതീഷ് ഓട്ടോറിക്ഷയില്‍ക്കയറി രക്ഷപ്പെട്ടു.

തുടര്‍ന്ന് വരന്തരപ്പിള്ളിയിലെത്തിയ പ്രതികള്‍ ഒരു കടയില്‍ ഇരുന്നു. വിവരമറിഞ്ഞെത്തിയ വരന്തരപ്പിള്ളി പോലീസ് ഇവരെ ഓടിച്ച്‌ പിടിക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ രതീഷ് വരന്തരപ്പിള്ളി സ്റ്റേഷനിലെ റൗഡിപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്.

ഇരുപത്തിയെട്ടു വര്‍ഷം മുമ്പുള്ള പകയാണ് കൊലയില്‍ കലാശിച്ചത്. രതീഷിന്റെ അച്ഛന്‍ രവിയെ കൊലപ്പെടുത്തിയ കേസില്‍ സുധന്‍ പ്രതിയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ട ശേഷം നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് പൊലീസ് പറഞ്ഞു. സുധനെ കൊലപ്പെടുത്തുമെന്ന് നാട്ടുകാരോട് ഇടയ്ക്കിടെ രതീഷ് പറയുമായിരുന്നു. നെഞ്ചില്‍ ആഴത്തിലുള്ള എട്ടു കുത്തുകളുണ്ട്. ഓട്ടോയില്‍ വന്ന കൂട്ടാളികളായ രണ്ടു പേരേയും പൊലീസ് പിടികൂടി.

Related posts

Leave a Comment