”ആ ലേലം മോഹന്‍ലാല്‍ അറിയാത്തത് നന്നായി, പഴയ കിണ്ടിയും മൊന്തയുമൊക്കെ പൊന്നുംവിലയ്ക്ക് വാങ്ങുന്നയാളാ’

വെള്ളാനകളുടെ നാട് എന്ന സിനിമയിലെ ”മൊയ്ദീനേ.. ആ ചെറിയേ സ്പാനറിങ്ങെടുത്തേ…..”, എന്ന ഡയലോഗ് അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. പപ്പുവിനൊപ്പം തന്നെ ഈ കോമഡി രംഗത്തിലെ താരമാണ് ആ റോ‍ഡ് റോളര്‍. ഈ റോഡ് റോളര്‍ ഇപ്പോള്‍ വീണ്ടും വാ‌ര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

എന്‍.എന്‍.സാലിഹ് എന്ന കരാറുകാരനാണ് കോഴിക്കോട് സിവില്‍ സ്റ്റേഷനു മുന്നില്‍‍ കിടന്ന റോഡ്റോളര്‍ രണ്ടു ലക്ഷം രൂപയ്ക്ക് ലേലത്തിനെടുത്തത്. എന്നാല്‍ ലേലത്തെക്കുറിച്ച്‌ അറിഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഒടിവന്നു വാങ്ങിയേനെ എന്നു പറയുകയാണ് നിര്‍മാതാവും നടനുമായ മണിയന്‍പിള്ള രാജു.

”ആ റോഡ് റോളര്‍ ലേലം ചെയ്യുന്നത് മോഹന്‍ലാല്‍ അറിയാത്തത് നന്നായി. പഴയ കിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താല്‍ പൊന്നുംവിലയ്ക്ക് വാങ്ങുന്നതാണ്. ലാല്‍ അറിഞ്ഞെങ്കില്‍ ഓടിവന്നു വാങ്ങിച്ചേനെ..’-മണിയന്‍പിള്ള രാജു പറഞ്ഞു.

കൂടാതെ ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഓര്‍മകളും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. മൊയ്ദീനേ ആ ചെറിയേ സ്പാനറിംഗ് എടുത്തേ എന്ന ഹിറ്റ് സീനിന്റെ ഷൂട്ടിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. കുതിരവട്ടം പപ്പുവും റോഡ് റോളറുമായുള്ള സീനുകള്‍ ചിത്രീകരിക്കാനായി ആയിരം രൂപ ദിവസവാടകയ്ക്കാണ് പി ഡബ്ല്യു ഡിയില്‍ നിന്ന് റോഡ് റോളര്‍ എടുത്തത്.

കോഴിക്കോട്ടുകാര്‍ നല്ലയാള്‍ക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോള്‍ തന്നെ ഈസ്റ്റ്ഹില്ലിലെ വീട് വിട്ടുനല്‍കിയതെന്നും മതിലിടിച്ചു പൊളിക്കാന്‍ അനുവദിച്ചതെന്നും മണിയന്‍പിള്ള പറഞ്ഞു. ഒറ്റ ടേക്കില്‍ ഈ രംഗം ചിത്രീകരിക്കാന്‍ രണ്ടു ക്യാമറ വച്ച്‌ഷൂട്ട് ചെയ്യുകയായിരുന്നു-അദ്ദേഹം വെളിപ്പെടുത്തി.

Related posts

Leave a Comment