ഇന്ത്യയിലെ കൊവിഡ് ബാധിതര്‍ 12 ലക്ഷത്തിലേക്ക്; 24 മണിക്കൂറില്‍ 648 മരണം; ആശങ്കയൊഴിയുന്നില്ല

ദില്ലി: ഇന്ത്യയില്‍ ഇന്നും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കജനകമായ വര്‍ധനവ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 37724 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവര്‍ 12 ലക്ഷത്തോളമായി. 1192915 പേര്‍ക്കാണ് ഇതിനകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കൊവിഡ് മരണവും ഉയരുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇതോടെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 28732 ആയി.

രാജ്യത്തെ 1192915 രോഗികളില്‍ 753050 പേര്‍ ഇതിനകം കൊവിഡ് മുക്തരായെന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. 411133 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയിലാണ്.
ഐസിഎംആര്‍ പുറത്ത് വിട്ടകണക്കനുസരിച്ച്‌ രാജ്യത്ത് ഇന്നലെ 14724546 സാമ്ബിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇന്നലെ 343243 സാമ്ബിളുകള്‍ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തു.

കൊവിഡ് കേസുകള്‍ ഉയരുമ്ബോഴും രാജ്യത്തെവിടേയും സാമൂഹിക വ്യാപനം ഇല്ലായെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിനേയും പ്രാദേശിക വ്യാപനത്തേയും സാമൂഹിക വ്യാപനമായി കണക്കാക്കാന്‍ കഴിയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

മഹാരാഷ്ട്രക്ക് തൊട്ട് പിന്നാലെ തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ പ്രതിദിന വര്‍ധനവ് അയ്യായിരത്തിന് മുകളിലാണ്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി.

ലോകത്തും കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. ജൂണ്‍ 28 നാണ് ഒരു കോടി പിന്നിട്ടതെങ്കില്‍ 24 ദിവസം കൊണ്ടാണ് അരക്കോടിയിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Related posts

Leave a Comment