സുശാന്ത്, ആ ചിരി മായില്ല (1986-2020 )

പൂനിലാവു പോലെയായിരുന്നു ആ പുഞ്ചിരി.നിഷ്ക്കളങ്കമായ, എന്നാല്‍ കുസൃതി ഒളിപ്പിച്ചുവച്ച ചിരി.സുശാന്ത് സിംഗ് രാജ്പുത് ഓര്‍മ്മയിലേക്ക് മറയുമ്ബോള്‍ ഒന്നുറപ്പാണ് ,പ്രേക്ഷക മനസ്സില്‍ ആ ചിരി ഒരിക്കലും മായില്ല..സിനിമയില്‍ എത്തിയിട്ട് ഇത് ഏഴാം വര്‍ഷമാണ്.വലിയൊരു കുതിപ്പിലേക്ക് പോകുന്ന വേളയിലാണ് മുപ്പത്തിനാലാം വയസില്‍ സ്വയം സുശാന്ത് മരണത്തെ വരിച്ചത്.എല്ലാവരും ചോദിക്കുന്നു എന്തിനിത് ചെയ്തു.?വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബോളിവുഡ്ഢിലെ സുഹൃത്തുക്കള്‍ പറയുന്നു.ഒരാഴ്ച മുമ്ബാണ് സുശാന്തിന്റെ മുന്‍ മാനേജരായിരുന്ന ദിശ പതിന്നാല് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.ജീവിതത്തിന്റെ ഗതിമാറ്റങ്ങള്‍ ആര്‍ക്ക് പ്രവചിക്കാനാവും.
ബീഹാറിലെ പാറ്റ്ന സ്വദേശിയാണ്.2002 ല്‍ അമ്മ മരിച്ചു.ആ വിയോഗം സുശാന്തിനെ വല്ലാതെ തളര്‍ത്തിയിരുന്നു.അതോടെ കുടുംബം ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് ചേക്കേറി.

പഠിക്കാന്‍ മിടുക്കനായിരുന്നു.പ്രവേശന പരീക്ഷകള്‍ എഴുതി വിജയിക്കുകയെന്നത് സുശാന്തിന് കൗതുകമായിരുന്നു.പതിനൊന്നോളം പ്രവേശന പരീക്ഷകളാണ് എഴുതി ജയിച്ചത്.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കുമ്ബോഴാണ് സിനിമയും അഭിനയവും അഭിനിവേശമാകുന്നത്.ആദ്യം ഡാന്‍സ് ട്രൂപ്പില്‍ സജീവമാവുകയായിരുന്നു.ഷമിക് ദാവറിന്റെ നൃത്തപരിശീലനത്തില്‍ പങ്കെടുത്ത സുശാന്ത് സുഹൃത്തുക്കളുടെ താത്പ്പര്യാര്‍ത്ഥം അഭിനയവും പഠിച്ചു.അമ്ബത്തിയൊന്നാം ഫിലിംഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നൃത്തപരിപാടി അവതരിപ്പിച്ച സംഘത്തില്‍ സുശാന്തുമുണ്ടായിരുന്നു.2006 ല്‍ ആസ്ട്രലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സാംസ്കാരിക പരിപാടി അവതരിപ്പിക്കാന്‍ ഇതേ സംഘം പോയപ്പോള്‍ കൂട്ടത്തില്‍ സുശാന്തുമുണ്ടായിരുന്നു.

അഭിനയ മോഹം കൂടി വന്നപ്പോഴാണ് സുശാന്ത് മുംബൈയിലേക്ക് പോയത്.അവിടെ നദീറാ ബബ്ബാറിന്റെ തിയറ്റര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു.ഈ വേളയിലാണ് നെസ്ലെ മഞ്ചിന്റെ ഇന്ത്യ മുഴുവന്‍ പ്രശസ്തമായ പരസ്യ ചിത്രത്തില്‍ അഭിനയിച്ചത്.മഞ്ചിന്റെ പരസ്യത്തിലൂടെയാണ് ആ ചിരി ഇന്ത്യന്‍ പ്രേക്ഷകര്‍ ആദ്യമായി കണ്ടത്.കിസ് ദേശ് മേം ഹായ് മേരാ ദില്‍ എന്ന സ്റ്റാര്‍ പ്ളസ് ചാനല്‍ സീരീസിലൂടെ സുശാന്ത് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു.തുടര്‍ന്ന് ഏക്താ കപൂറിന്റെ പവിത്ര റിസ്തയടക്കം നിരവധി സീരിയലുകള്‍.ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫിനെ ആധാരമാക്കി അഭിഷേക് കപൂറെടുത്ത കാ പോ ചെയിലൂടെ സിനിമയില്‍ തുടക്കം കുറിച്ചു.അമീര്‍ഖാനൊപ്പം പി.കെയില്‍ തിളങ്ങി.ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത എം.എസ്.ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി സുശാന്തിനെ താരപദവിയിലേക്ക് ഉയര്‍ത്തി.കഴിഞ്ഞ വര്‍ഷമിറങ്ങിയ ചിച്ചോരെ കുടുംബ പ്രേക്ഷകര്‍ക്കും പ്രിയങ്കരനാക്കി.

ആയുഷ്മാന്‍ ഖുറാന,രാജ്കുമാര്‍ റാവു, വിക്കികൗശല്‍ തുടങ്ങി ബോളിവുഡ്ഢിലെ പുതിയ താരോദയത്തിനൊപ്പം ചേര്‍ത്തുവച്ച പേരായിരുന്നു സുശാന്ത് സിംഗ് രാജ്പുത്.ആ താരകം പൊലിഞ്ഞിരിക്കുന്നു.

Related posts

Leave a Comment