അരുംകൊല നടത്തി 23കാരന്‍ ബിലാല്‍ മടങ്ങിയത് ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട്, ആരെങ്കിലും വീട്ടിലെത്തി സ്വിച്ച്‌ ഇട്ടാല്‍ തീ പിടിപ്പിക്കാനുള്ള കെണിയൊരുക്കി

കോട്ടയം: മോഷണം മാത്രമായിരുന്നു ലക്ഷ്യമെന്ന് താഴത്തങ്ങാടി കൊലപാതകക്കേസില്‍ പിടിയിലായ പ്രതി പൊലീസിനോട് വ്യക്തമാക്കി. കൊല്ലപ്പെട്ട പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയുടെ (60) വീടുമായി അടുത്ത ബന്ധമുള്ള സഹോദരന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ബിലാല്‍ (23) ആണ് അരുംകൊല നടത്തിയശേഷം സ്വര്‍ണവും പണവും പോര്‍ച്ചില്‍ കിടന്നിരുന്ന കാറുമായി കടന്നുകളഞ്ഞത്. എറണാകുളത്ത് താമസിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എറണാകുളത്തുനിന്നുമാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മോഷ്ടിച്ചെടുത്ത കാറും പിടിച്ചെടുത്തു.

താഴത്തങ്ങാടിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന ബിലാല്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ മുഹമ്മദ് സാലിക്കിന്റെ (65) വീട്ടിലെത്തി. മുന്‍വശത്തെ വാതിലിലൂടെ അകത്തുകയറിയ ബിലാല്‍ സെറ്റിയില്‍ ഇരുന്നു. ഇതിനിടയില്‍ സാലിക്ക് എത്തി. ഉടനടി യാതൊരു പ്രകോപനവുമില്ലാതെ മുറിയില്‍ കിടന്നിരുന്ന ടീപ്പോയി ചവിട്ടിപ്പൊട്ടിച്ച്‌ അതിന്റെ കാല്‍ എടുത്ത് സാലിക്കിന്റെ തലിയില്‍ അടിക്കുകയായിരുന്നു. ശബ്ദംകേട്ട് അടുക്കളയില്‍ നിന്നും ഓടിയെത്തിയ ഷീബയേയും അടിച്ചുവീഴ്ത്തി. ബോധം നഷ്ടമായി കിടന്നിരുന്ന ഇരുവരും മരിച്ചുവെന്നാണ് ബിലാല്‍ കരുതിയത്.

തുടര്‍ന്നാണ് അലമാരി പരിശോധിച്ചത്. അവിടെനിന്നും ലഭിച്ച സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഷീബയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാലയും വളയും മോതിരവും ഊരിയെടുത്തു. തുടര്‍ന്നാണ് സ്വീകരണ മുറിയിലെ മേശപ്പുറത്ത് കിടന്നിരുന്ന വാഗണ്‍-ആര്‍ കാറിന്റെ താക്കോല്‍ കൈക്കലാക്കിയത്. പത്തുമണിയോടെ കാറുമായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

തെളിവുകള്‍ നശിപ്പിക്കാനും ബിലാല്‍ ശ്രമിച്ചിരുന്നു. അതിനായിട്ടാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആരെങ്കിലും വൈദ്യുതി ബള്‍ബ് പ്രകാശിപ്പിക്കാന്‍ സ്വിച്ച്‌ ഇട്ടാല്‍ തീ പടരുമെന്നും ഇരുവരും കത്തി ചാമ്ബലാവുമെന്നുമാണ് കരുതിയത്. കൂടാതെ വീട് പുറത്തുനിന്നും പൂട്ടിയതിനാല്‍ ഷീബയും സാലിക്കും പുറത്തുപോയതായി അയല്‍ക്കാര്‍ കരുതുമെന്നും ഇയാള്‍ ഉറപ്പിച്ചിച്ചിരുന്നു. വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

ഇരുവരും മരിച്ചുവെന്ന് കരുതി പുറത്തിറങ്ങിയ ബിലാല്‍ കാറുമായി സ്ഥലം വിടുകയായിരുന്നു. വൈക്കത്ത് എത്തിയ ഇയാള്‍ നേരെ പോയത് ആലപ്പുഴയിലേക്കാണ്. തുടര്‍ന്നാണ് എറണാകുളത്തേക്ക് പോയത്.

എത്ര സ്വര്‍ണം കവര്‍ന്നെന്നോ പണം എത്ര എടുത്തെന്നോ വിവരം ലഭിച്ചിട്ടില്ല. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വിശദവിവരം ലഭിക്കുകയുള്ളു. ഇന്നുതന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാവും മുമ്ബേ ബിലാല്‍ രണ്ട് മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് വ്യക്തമാക്കി.

Related posts

Leave a Comment