വളാഞ്ചേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമം മൂലമെന്ന് മാതാപിതാക്കള്‍; വീട്ടിലെ ടെലിവിഷന്‍ പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായി ഇല്ലാത്തതും ദേവികയെ മാനസികമായി തളര്‍ത്തി; നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തി; മാങ്കേരി ദളിത് കോളനിയിലെ ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടി

വളാഞ്ചേരി: വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ വില്ലനായത് ഓണ്‍ലൈന്‍ പഠനമെന്ന് റിപ്പോര്‍ട്ട്. പുതിയ അധ്യയന വര്‍ഷം ഓണ്‍ലൈനില്‍ ക്ലാസ് തുടങ്ങിയപ്പോള്‍ ദേവികയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. വീട്ടില്‍ അതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിലുള്ള വിഷമം മൂലമാണ് മകളുടെ ആത്മഹത്യയെന്ന് മലപ്പുറം വളാഞ്ചേരി ഇരുമ്ബിളിയത്തെ ദേവികയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ദേവികയുടെ മൃതദേഹം വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുറ്റത്താണ് കണ്ടെത്തിയത്. തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജൂണ്‍ ഒന്നിന് വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നു. വീട്ടിലെ ടെലിവിഷന്‍ പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായി ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൂലിപ്പണിക്കാരനായ അച്ഛന് രോഗം മൂലം പണിയെടുക്കാനാകാതെ ഇരിക്കുകയായിരുന്നു. പണം ഇല്ലാത്തത് മൂലം കേടായ ടിവി റിപ്പയര്‍ ചെയ്യാനും സാധിച്ചില്ല. ഇരുമ്ബിളിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ദേവിക. വീട്ടിലെ ടിവി കേട് വന്നിരുന്നു എന്നും സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരുന്നില്ല എന്നും അച്ഛന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. പഠിക്കാന്‍ മിടുക്കിയായ ദേവിക ഇന്നലെ രാവിലെ മുതല്‍ സങ്കടത്തില്‍ ആയിരുന്നു. ഈ പ്രശ്‌നങ്ങള്‍ ആരും അറിഞ്ഞിരുന്നില്ല എന്ന് പ്രദേശ വാസികളും പറയുന്നു.

തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു. ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടി. നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പില്‍ ഞാന്‍പോകുന്നു എന്നു മാത്രമാണ് എഴുതിയിരിക്കുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ക്ലാസുകള്‍. ആദ്യ ആഴ്ചക്ക് ശേഷം ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുട്ടികളുടെ കണക്കെടുക്കും. ക്ലാസുകള്‍ ലഭിക്കാത്തതിന്റെ പ്രശ്നം പരിഹരിക്കുമെന്നായിരുന്ന കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അതേസമയം ദേവികയുടെ ആത്മഹത്യയോടെ പലയിടങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ക്ലാസിനെതിരെയും എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

Related posts

Leave a Comment