പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി; ഇനി ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക്

അമ്മാന്‍: കൊറോണ വ്യാപനവും ലോക്ക്ഡൗണും മൂലം ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെത്തി. 8.59 ന് കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തിലാണ് എത്തിയത്. എയര്‍ ഇന്ത്യ ഫ്ളെെറ്റ് നമ്ബര്‍: 1902 ല്‍ ആണ് പൃഥ്വിരാജും സംഘവും എത്തിയത്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ജോര്‍ദാനില്‍ നിന്ന് കൊച്ചിയിലെത്തിയ പൃഥ്വിരാജ് അടക്കമുള്ള യാത്രക്കാര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച്‌ ക്വാറന്റെെനില്‍ കഴിയണം.

ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി ഇന്നലെയാണ് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇതില്‍ പൃഥ്വിരാജും സംഘവും ഉള്‍പ്പെടുന്നതായും അവര്‍ നാട്ടിലേക്ക് തിരിച്ചതായും ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. 187 പേരാണ് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചത്. ‘ആടുജീവിതം’ സിനിമയുടെ 58 അംഗ സംഘവും ഇതിലുള്‍പ്പെട്ടിരുന്നു. ഇവര്‍ ഫോര്‍ട്ടു കൊച്ചിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കായിരിക്കും പോകുക. പെയ്ഡ് ക്വാറന്റൈനിലേക്കാണ് ഇവര്‍ പോകുക. പൃഥ്വിരാജ് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണോ എന്ന് വ്യക്തമല്ല. അദ്ദേഹം എയര്‍പോര്‍ട്ടില്‍ നിന്നും തനിയെ കാറോടിച്ചാണ് പോകുന്നത്.

രണ്ടു മാസത്തിലേറെയായി ജോര്‍ദാനിലയിരുന്നു പൃഥ്വിരാജ്. വലിയ കാന്‍വാസിലുള്ള ‘ആടുജീവിത’മെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവ് നല്‍കിയതോടെയാണ് ഷൂട്ടിങ്ങ് തീര്‍ക്കാന്‍ കഴിഞ്ഞത്. ബെന്യാമിന്റെ കഥയെ ആസ്‌പദമാക്കിയുള്ള സിനിമയാണ് ബ്ലസിയുടെ ‘ആടുജീവിതം’. ബെന്യാമിന്‍ രചിച്ച ‘ആടുജീവിതം’ പുസ്‌തകം ഏറെ വിറ്റഴിക്കപ്പെട്ട ഒന്നാണ്.

ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയതായി നായകന്‍ പൃഥ്വിരാജ് തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. മകന്‍ തിരിച്ചു വരുന്നതില്‍ പൃഥ്വിയുടെ മാതാവും അഭിനേത്രിയുമായി മല്ലിക സുകുമാരന്‍ സന്തോഷം അറിയിച്ചിരുന്നു. “നാളെ മോനെത്തും. മടങ്ങി വരുന്ന കാര്യം തീരുമാനിച്ചപ്പോഴും ഫ്ളൈറ്റില്‍ കയറിട്ട് പറയാം അമ്മേ, ഇങ്ങനെയൊരു അവസ്ഥയല്ലേ, ഒന്നും പറയാന്‍ പറ്റില്ലെന്നാണ് അവനാദ്യം പറഞ്ഞത്. പോയ കാര്യമെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കി അവന്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ്,” മല്ലിക സുകുമാരന്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു.

അവിടെ കര്‍ഫ്യൂ ഇളവ് ചെയ്തതോടെ അവര്‍ക്ക് സിനിമയുടെ ഷൂട്ടിംഗ് തീര്‍ക്കാന്‍ പറ്റി, അതൊരു ഭാഗ്യമായി. അവിടെ കൂടുതല്‍ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതു കൊണ്ടായിരിക്കും ചിലപ്പോള്‍ അങ്ങനെയൊരു ഇളവ് സര്‍ക്കാര്‍ നല്‍കിയത്. അതെന്തായാലും നന്നായി. ഷൂട്ടിംഗ് ഇടയ്ക്ക് വെച്ച്‌ നിര്‍ത്തി വരേണ്ടി വരുമോ എന്ന ടെന്‍ഷനായിരുന്നു രാജുവിന്. അല്ലാതെ വരാനുള്ള ധൃതിയൊന്നുമില്ലായിരുന്നു. വര്‍ക്ക് തീര്‍ക്കാന്‍ പറ്റണേ, അമ്മ അതിനായി പ്രാര്‍ത്ഥിക്കണേ എന്നൊക്കെ വിളിക്കുമ്ബോള്‍ പറയും.” ആടുജീവിത’ത്തിലെ കഥാപാത്രമായി മാറാനായി ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ എല്ലാവരും അഭിനന്ദിക്കുമ്ബോഴും ഒരു അമ്മ എന്ന രീതിയില്‍ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

ഇരുപത് കിലോയോളം കുറച്ചു, താടിയാണെങ്കില്‍ വളര്‍ന്ന് നെഞ്ചത്തെത്തി. എല്ലാം കൂടെ കാണുമ്ബോള്‍ നമുക്കൊരു പ്രയാസമാണ്. അധികം ഭക്ഷണമൊന്നും കഴിക്കുന്നില്ലല്ലോ, ജ്യൂസ് മാത്രം കുടിച്ച്‌ ജീവിക്കുന്നത് കാണുമ്ബോള്‍ വിഷമം തോന്നും. ഞാന്‍​ ഇടയ്ക്ക് ഭക്ഷണം കഴിക്കൂ എന്നു പറയുമ്ബോള്‍ പൃഥ്വി തമാശയ്ക്ക് പറയും, ‘ഡെഡിക്കേറ്റഡ് ആയിരിക്കണം, ജോലിയോട് കമ്മിറ്റ്മെന്റെ വേണമെന്നൊക്കെ അമ്മ തന്നെ പറയും. അതേ സമയം തന്നെ, ഭക്ഷണം കഴിക്കൂ, കഴിക്കൂ എന്നു ഉപദേശിക്കുകയും ചെയ്യും. രണ്ടും കൂടെ എങ്ങനെയാ പറ്റുന്നത് അമ്മേ?’ എന്ന്. ഞാനൊരു​ അമ്മയല്ലേ, ഒക്കെ ഓരോ ആധിയ്ക്ക് പറയുന്നതാണ്.”

Related posts

Leave a Comment