ഒടുവിൽ ജയിലിന് പുറത്തിറങ്ങി ബോബി ചെമ്മണ്ണൂർ, ഇന്നലെ തുടർന്നത് സഹതടവുകാരെ സഹായിക്കാനെന്ന്; ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി.

ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് രാവിലെ 9:45 ഓടെ പ്രതിഭാഗം അഭിഭാഷകർ കാക്കനാട് ജില്ലാ ജയിലിൽ എത്തിച്ചതോടെ 10 മിനിറ്റിനകം ബോബി ചെമ്മണ്ണൂർ ജയിൽമോചിതനായി.

സഹതടവുകാരെ സഹായിക്കാൻ വേണ്ടിയാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂർ ജയിൽമോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാലിത് കോടതിയലക്ഷ്യമല്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ കൂട്ടാക്കാതെ അദ്ദേഹം കാറിൽ കയറി മടങ്ങി.

ഭക്ഷണം കഴിച്ചിട്ട് ബില്ല് കൊടുക്കാതെ റെസ്റ്ററൻ്റുകാരുടെ പരാതിയിൽ ശിക്ഷ അനുഭവിക്കുന്നവർ ജയിലിൽ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.

ജാമ്യം കിട്ടിയിട്ടും പണമടയ്ക്കാൻ സാധിക്കാതെ അവർ വിഷമിക്കുന്നു. 26 ഓളം പേർ തന്നെ സമീപിച്ചപ്പോൾ അത് പരിഹരിക്കാമെന്ന് താൻ പറഞ്ഞു.

അതിനുള്ള സമയത്തിന് വേണ്ടിയാണ് ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്ന് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ബോബി ചെമ്മണ്ണൂരിൻ്റ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ജാമ്യം അനുവദിച്ചിട്ടും ജയിൽമോചിതനാകാൻ തയ്യാറാകാതെ ജയിലിൽ തുടർന്ന ബോബിയുടെ നടപടിയിലാണ് കോടതി കേസ് പരിഗണിക്കുന്നത്.

ബോബിക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ്റെ ബെഞ്ചാണ് സ്വമേധയാ കേസ് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചത്.

ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ പ്രതിഭാഗം അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.

റിമാൻഡിലായി ആറാം ദിവസമാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യവ്യവസ്ഥ. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം.

ജാമ്യവ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അംഗമായ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.

Related posts

Leave a Comment