കോലഞ്ചേരി: എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയില്‍ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മഴ പെയ്ത് കൊണ്ടിരിക്കെ പണികള്‍ നടന്ന് കൊണ്ടിരിക്കുന്ന റോഡിലെ ചപ്പാത്ത് തിരിച്ചറിയാൻ കഴിയാതിരുന്നതാണ് അപകടത്തിനു കാരണം.
ചാക്കപ്പൻ കവലയില്‍ വച്ച് കാർ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. കൊട്ടാരക്കരയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്ബതികളാണ് അപകടത്തില്‍പ്പെട്ടത്. പട്ടിമറ്റം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കിണറിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് മുങ്ങിക്കൊണ്ടിരുന്ന കാറില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ചത്.
കാർ യാത്രികർ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. കിണറില്‍ നിന്ന് കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ സീറ്റ് ബെല്‍റ്റ് അഴിച്ച് കാറിന്റെ പിൻസീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ച് പിന്നാലെയാണ് അനില്‍ പുറത്തെത്തിയത്. കാർ പിന്നീട് യന്ത്ര സഹായത്തോടെ കിണറിന് പുറത്ത് എത്തിച്ചു. കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ് ഉള്ളത്.