24 മണിക്കൂറില്‍ 3,525 പേര്‍ക്ക് കൊവിഡ്, മരണം 122; ഇന്ത്യയില്‍ രോഗികള്‍ 75,000ത്തിലേക്ക്, വന്‍ വര്‍ധന

ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,525 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 74,393 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. ഇതില്‍ ഇന്നലെ 122 പേര്‍ കൂടി മരിച്ചതോടെ 2,415 ആയി ആകെ മരണം. 24,386 പേര്‍ക്ക് രോഗം ഭേദമായതായും 47,492 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുളളതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ 12ാം സ്ഥാനത്താണ്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തുര്‍ക്കിയിലും ഇറാനിലുമാണ്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുളള രാജ്യം ഇനി ചൈനയാണ്. ലോകത്ത് ആദ്യമായി കൊവിഡ് കണ്ടെത്തിയ ചൈനയില്‍ ഇതുവരെ 82,926 പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. നിലവില്‍ രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവാണ് ചൈനയില്‍.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആറ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിങ്ങനെയാണവ. മഹാരാഷ്ട്രയില്‍ 23,401 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 8,541, തമിഴ്‌നാട് 8,002, ഡല്‍ഹി 7,233 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചിരുന്നു. ലോക്ക് ഡൗണ്‍ വീണ്ടും നീട്ടുന്നതായും നാലാംഘട്ടത്തില്‍ പുതിയ മാനദണ്ഡങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുക. ആറിലേറെ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment