ആലപ്പുഴ: മാന്നാർ കൊലപാതകക്കേസ് 21 അംഗ പ്രത്യേക സംഘം അന്വേഷിക്കും.
കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കൂട്ടുപ്രതികള്‍ അറിയാതെ ഒന്നാം പ്രതി മറ്റെവിടെക്കെങ്കിലും മാറ്റിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
മറ്റിടങ്ങളിലും പൊലീസ് പരിശോധന നടത്തും.
ചെങ്ങന്നൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അമ്ബലപ്പുഴ മാന്നാർ പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേർന്നതാണ് അന്വേഷണസംഘം.മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുകയാണ്.
എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തില്‍ പ്രതികള്‍ നല്കുന്ന മൊഴികളില്‍ ഇപ്പോഴും വൈരുധ്യമുണ്ട്.
കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കാനാണ് ആദ്യം പദ്ധതി ഇട്ടതെന്ന് ഒരാള്‍ മൊഴി നല്കി.
സാഹചര്യം അനുകൂല മല്ലാതിരുന്നതിനാല്‍ തീരുമാനം മാറ്റി. അനില്‍കുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം മറവ് ചെയ്തതെന്ന് നാലാം പ്രതി പ്രമോദ് ആണ് മൊഴി നല്‍കിയത്.
എന്നാല്‍ മറ്റു പ്രതികള്‍ അറിയാതെ ഒന്നാം പ്രതി അനില്‍കുമാർ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയോ ഇത് ഭാഗങ്ങളാക്കിയോ എന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്.
മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാള്‍ അനില്‍കുമാർ മാത്രമാണ്.
മാത്രമല്ല മേസ്തിരി പണിക്കാരൻ ആയതുകൊണ്ട് തന്നെ അനില്‍കുമാറിന് മൃതദേഹം വിദഗ്ധമായി മറവു ചെയ്യാൻ സാധിക്കുമെന്നും പൊലീസ് വിലയിരുത്തല്‍.
നിലവില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ കോടതിക്ക് കൈമാറി.
ഇത് പിന്നീട് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.