കേരള തമിഴ്നാട് അതിര്‍ത്തിയായ വാളയാറില്‍ വന്‍തിരക്ക്; 24 മണിക്കൂറിനിടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് ആയിരക്കണക്കിന് മലയാളികള്‍

വാളയാര്‍: 24 മണിക്കൂറിനിടെ കേരള തമിഴ്നാട് അതിര്‍ത്തിയായ വാളയാറില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 2920 മലയാളികള്‍. തമിഴ്നാടിന്റെ പരിശോധന വൈകുന്നതിനാല്‍ അതിര്‍ത്തിയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. അന്യ സംസ്ഥാന പ്രവാസികളുടെ മടക്ക യാത്രാനുമതി പാസുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും യാത്ര അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ നോര്‍ക്കയില്‍ ഇനി മുതല്‍ റജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

ചെക്ക് പോസ്റ്റിലെത്തുന്നവര്‍ വൈദ്യ- എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പരിശോധനയക്ക് വിധേയമാകേണ്ടതാണ്. ഇതിനായി യാത്രാ പെര്‍മിറ്റുകള്‍ കയ്യിലോ മൊബൈലിലോ കരുതണം. എല്ലാ യാത്രക്കാരും കോവിഡ്19 ജാഗ്രതാ മൊബൈല്‍ ആപ്പ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.രോഗലക്ഷണങ്ങള്‍ ഉള്ളവരെ തൊട്ടടുത്ത കോവിഡ് സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റുകയും അല്ലാത്തവരെ വീടുകളിലേക്ക് ക്വാറന്റൈനിനായി അയയ്ക്കുകയുമാണ് ചെയ്യുക.

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാന്‍ പോകുന്നവര്‍ക്ക് യാത്രക്കും തിരിച്ചുവരാനുമുള്ള പാസുകള്‍ യാത്രക്കാരന്റെ ജില്ലാ കളക്ടറാണ് നല്‍കേണ്ടത്. ഇവര്‍ ക്വാറന്റൈന്‍ നടപടി ക്രമങ്ങള്‍ പാലിക്കുകയും പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള കളക്ടറുടെ അനുമതി വാങ്ങേണ്ടതുമാണ്.

നോര്‍ക്കയില്‍ മടക്കയാത്രാ റജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസിനായി. https://covid19jagratha.kerala.nic.in എന്ന ജാഗ്രതാ പോര്‍ട്ടലില്‍ അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനുമതി വാങ്ങുന്നതിന് സംവിധാനങ്ങളായിട്ടുണ്ട്. ഇതിനായി അപേക്ഷിക്കേണ്ട ലിങ്കുകള്‍ കര്‍ണാടക -https://sevasindhu.karnataka.gov.in/sevasindhu/English തമിഴ്‌നാട്-https://tnepass.tnega.org ആന്ധ്രാപ്രദേശ് www.spandana.ap.gov.in തെലുങ്കാന dgphelpline-coron@tspolicegov.in,ഗോവ www.goaonline.gov.in( helpdesk no 08322419550)

യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ അതത് ചെക്ക് പോസ്റ്റുകളുമായോ സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ (0471-2781100,2781101) ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Comment