കസ്റ്റഡിയില്‍ എടുത്ത മൂന്നു പേരെയും പോലീസ് വിട്ടയച്ചേക്കും ; സിസിടിവി ഫൂട്ടേജ് വെച്ച്‌ പോലീസിന്റെ പരിശോധന

കൊല്ലം: ആറുവയസ്സുകാരി അബിഗേല്‍ സാറാ റജിക്കായി പോലീസ് സംസ്ഥാനമൊട്ടാകെ തെരച്ചില്‍ നടത്തുകയാണ്. ഇതിനിടയില്‍ ശ്രീകാര്യത്തു നിന്നും ശ്രീകണേ്ഠശ്വര പുരത്തു നിന്നുമായി കസ്റ്റഡിയില്‍ എടുത്ത മൂന്നു പേരെയും പോലീസ് വിട്ടയച്ചേക്കും.

ഇവര്‍ക്ക് കേസുമായി ബന്ധമില്ലെന്നാണ് വിവരം. ശ്രീകണേ്ഠശ്വരത്ത് കാര്‍ വാഷിംഗ് സെന്റര്‍ ഉടമയും തൊഴിലാളികളുമാണ് കസ്റ്റഡിയിലായത്.

ഇവിടെ നിന്നും വാടകയ്ക്ക് എടുത്ത കാറാണോ എന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്.

കാറിന്റെ നമ്ബര്‍ വ്യാജമാണെന്നും ഈ നമ്ബറുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് ശ്രീകാര്യത്തെ സ്ഥാപനത്തിലേക്ക് എത്തിയത്.

തുടര്‍ന്ന് കാര്‍ വര്‍ക്ക്‌ഷോപ്പിലാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേരുമായി തിരുവല്ലത്തെ കാര്‍ വര്‍ക്ക്‌ഷോപ്പിലും പരിശോധന നടത്തി.

സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയത്.

രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ്, കാണാതായ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച്‌ മോചനദ്രവ്യം ആവശ്യപ്പെട്ടത്.

ചിത്രത്തിലുള്ള ആള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും മുഖം വ്യക്തമായിരുന്നില്ലെന്ന് കടയുടമയും നാട്ടുകാരനായ ഒരാളും പൊലീസിന് മൊഴി നല്‍കിയിരുന്നു.

ദേശീയപാതയിലെ സിസിടിവി ഫൂട്ടേജുകള്‍ പരിശോധന നടത്തിയാണ് അന്വേഷണം നടക്കുന്നത്. കാറിലും ഓട്ടോയിലുമായിട്ടാണ് സംഘം സഞ്ചരിച്ചതെന്നാണ് കിട്ടുന്ന സൂചന.

ഇവര്‍ പാരിപ്പള്ളിയിലെ ഒരു കടയില്‍ കയറി സാധനങ്ങള്‍ വാങ്ങിയിരുന്നു.

യുവതി പച്ച നിറത്തില്‍ വെള്ള പുള്ളികളുള്ള ചുരിദാറാണ് ധരിച്ചിരുന്നതെന്നും പുരുഷന്‍ ബ്രൗണ്‍ നിറത്തിലുള്ള ഷര്‍ട്ടും കാക്കി പാന്റുമാണ് ധരിച്ചിരുന്നതെന്നുമാണ് കടയുടമയായ സ്ത്രീ നല്‍കിയിട്ടുള്ള വിവരം.

വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെ വ്യക്തമായി കണ്ടില്ലെന്നും ഇവര്‍ പറഞ്ഞു.

Related posts

Leave a Comment