ഒമ്പതു വയസ്സുകാരന്‍ മരിച്ചു ; പ്ലാസ്റ്റിക് കമ്പനിയുടെ തുറസ്സായ മാലിന്യക്കുഴിയില്‍ വീണെന്ന് സംശയം

തൃശൂര്‍ : പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയില്‍ വീണ് തൃശൂരില്‍ ഒമ്പത് വയസുകാരന്‍ മരിച്ചു.

വീടിന് സമീപത്തെ മാലിന്യക്കുഴിയില്‍ നിന്നും കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചതിരിഞ്ഞ് കളിക്കാനായി സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മാലിന്യക്കുഴിയില്‍ മൃതദേഹം കണ്ടത്.

സൈക്കിള്‍ മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.

വീടിന് സമീപത്ത് തന്നെയുള്ള പ്ലാസ്റ്റിക് കമ്പനി കഴിഞ്ഞ ദിവസമാണ് മാലിന്യം നിക്ഷേപിക്കാന്‍ കുഴിയുണ്ടാക്കിയത്.

കുട്ടി ഇതിലെ സൈക്കിളില്‍ വരുമ്പോള്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്.

സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിന്റെ ഭാഗമായി മാലിന്യക്കുഴിയുടെ സമീപവും വന്ന് ആള്‍ക്കാര്‍ നോക്കിയപ്പോള്‍ കുഴിയില്‍ കാലുകള്‍ കാണുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ഇതിനകം മരണമടഞ്ഞു കഴിഞ്ഞിരുന്നു. പറമ്പില്‍ പതിവായി സൈക്കിളോടിച്ചു കുട്ടി കളിക്കാറുണ്ടായിരുന്നു.

തുറസായ മാലിന്യക്കുഴിയിലേക്ക് സൈക്കിള്‍ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

കുഴിക്ക് മൂടി ഉണ്ടായിരുന്നില്ല. കുട്ടിയുടെ കുടുംബം പ്രദേശത്ത് വാടകയക്ക് താമസിക്കുകയാണ്.

Related posts

Leave a Comment