10 മണിക്കൂര്‍ മദ്യവില്‍പനയിലൂടെ ഒറ്റദിവസം കര്‍ണാടക പിരിച്ചെടുത്തത് 45 കോടി; സൂപ്പര്‍താരങ്ങളുടെ സിനിമ റിലീസ് ചെയ്യുന്ന ദിനങ്ങളിലെ തിയറ്ററുകള്‍ക്കു സമാനമായി ബംഗളൂരുവിലെ മദ്യവില്‍പനശാലകള്‍; തിരക്കു നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അകലം ഉറപ്പാക്കാന്‍ നിശ്ചിത ദൂരത്ത് വൃത്തങ്ങള്‍ വരയ്ക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല; കൂട്ടം കൂടിയവരെയും നുഴഞ്ഞു കയറിയവരെയും ലാത്തിവീശി ഓടിച്ചെങ്കിലും നോ രക്ഷ

ബംഗളൂരു: ( 05.05.2020) കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ലോക് ഡൗണ്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ 40 ദിവസത്തോളമായി മദ്യ ഷോപ്പുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞദിവസം മൂന്നാം ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്ന് കര്‍ണാടക, ന്യൂഡെല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചു.

എന്നാല്‍ സൂപ്പര്‍താരങ്ങളുടെ സിനിമ റിലീസ് ചെയ്യുന്ന ദിനങ്ങളിലെ തിയറ്ററുകള്‍ക്കു സമാനമായിരുന്നു കഴിഞ്ഞദിവസം ബംഗളൂരുവിലെ മദ്യവില്‍പനശാലകള്‍ (എംആര്‍പി ഔട്ട്ലെറ്റ്). രാവിലെ ഒമ്ബതു മണിക്ക് മദ്യവില്‍പനശാലകള്‍ തുറക്കുന്നതിനു 3-4 മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ ഒട്ടേറെപ്പേര്‍ ഔട്ട്ലെറ്റുകള്‍ക്കു മുന്നിലെത്തി. തിരക്കു നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അകലം ഉറപ്പാക്കാന്‍ നിശ്ചിത ദൂരത്ത് വൃത്തങ്ങള്‍ വരയ്ക്കുകയും ചെയ്‌തെങ്കിലും ഉച്ചയോടെ ക്യൂ ഇതിനുമപ്പുറത്തേക്ക് ഒരു കിലോമീറ്ററോളം നീണ്ടു.

പലയിടത്തും അകലം ലംഘിക്കപ്പെടുകയും ക്യൂവില്‍ തിക്കിത്തിരക്ക് അനുഭവപ്പെടുകയും ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു. രാവിലെ മുതല്‍ തന്നെ പൊലീസ് രംഗത്തുണ്ടായിരുന്നുവെങ്കിലും ആളുകളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കൂട്ടം കൂടിയവരെയും നുഴഞ്ഞു കയറിയവരെയും ലാത്തിവീശി ഓടിച്ചു. ജനതാ കര്‍ഫ്യൂവിനു മുന്നോടിയായി മാര്‍ച്ച്‌ 21ന് അടച്ച എംആര്‍പി ഔട്ട്ലെറ്റുകള്‍ 44 ദിവസങ്ങള്‍ക്കിപ്പുറമാണു തുറക്കുന്നത്.

സംസ്ഥാനത്താകെ നാലായിരത്തോളം എംആര്‍പി ഔട്ട്ലെറ്റുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൈസൂര്‍ സെയില്‍സ് ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ(എംഎസ്‌ഐഎല്‍) എണ്ണൂറോളം വില്‍പന കേന്ദ്രങ്ങളുമാണുള്ളത്. ഒരാള്‍ക്കു പരമാവധി 2.3 ലീറ്റര്‍ മദ്യവും 6 കുപ്പി ബീയറും മാത്രമേ വാങ്ങാനാവുകയുള്ളൂ. എന്നാല്‍, ആളുകള്‍ കൂട്ടത്തോടെ എത്തി വന്‍തോതില്‍ മദ്യം വാങ്ങിക്കൂട്ടുന്നുണ്ടോ എന്നു പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

10 മണിക്കൂര്‍ മദ്യവില്‍പനയിലൂടെ ഒറ്റദിവസം കൊണ്ട് 45 കോടി രൂപയാണ് കര്‍ണാടക പിരിച്ചെടുത്തത്. 8.5 ലക്ഷം ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 3.9 ലക്ഷം ലിറ്റര്‍ ബീയര്‍ എന്നിവയാണ് 1500ല്‍ അധികം എംആര്‍പി ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത്.

Related posts

Leave a Comment