തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മക്ക് ജാമ്യം നല്കിയ ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജൻ.
പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചതിനെ തുടര്‍ന്നാണ് ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയതെന്ന് അദ്ദേഹം ആരോപിച്ചു. ജാമ്യം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ മകന് നീതി ലഭിക്കില്ലെന്ന് തോന്നലുണ്ടായി.
ഒത്തുകളിയാണോ എന്ന് സംശയമുണ്ട്. മുഖ്യമന്ത്രിയെ കാണുകയും സുപ്രീം കോടതിയില്‍ പോകുകയും ചെയ്യും. മകന് നീതി കിട്ടും വരെ പോരാടുമെന്നും ഷാരോണിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു
വിനോദ യാത്ര കഴിഞ്ഞ് വരുന്ന പോലെയാണ് ഗ്രീഷ്മ ജയിലില്‍ നിന്ന് വന്നത്. ഇത് കാണുന്ന ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും. ഞങ്ങളുടെ മകനാണ് മരിച്ചത്’ ഷാരോണിന്റെ അച്ഛൻ പറഞ്ഞു.
തെളിവുകള്‍ കണ്ടാല്‍ കോടതിക്ക് മനസ്സിലാകില്ലേ. ഒരു വര്‍ഷം ഗൂ ഗിളില്‍ സെര്‍ച്ച് ചെയ്താണ് മകനെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു
ഇന്നലെയാണ് ഹൈക്കോടതി കേസില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയെ തുടര്‍ന്നാണ് മാവേലിക്കര ജയിലിലേക്ക് മാറ്റിയത്.
സമൂഹത്തിന്റെ വികാരം എതിരാണെന്നതിനാല്‍ ഒരാള്‍ക്ക് അര്‍ഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ സാധിക്കില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി വ്യക്തമാക്കി. കേസ് അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. കുറ്റപത്രം നല്‍കിയിട്ടും ജാമ്യം നിഷേധിക്കണമെങ്കില്‍ മതിയായ കാരണം വേണമെന്നും കോടതി പറഞ്ഞു. പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലവുമില്ല. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്ത് ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായതായും ഗ്രീഷ്മ കോടതിയ്ക്ചൂ മുന്പില് ചൂണ്ടിക്കാട്ടി.
ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാര്‍പ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തില്‍ കലര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തില്‍ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്.
നെയ്യൂരിലെ സ്വകാര്യ കോളോജില്‍ റേഡിയോളജി ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാരോണ്‍. ബസ് യാത്രക്കിടയിലാണ് ഗ്രീഷ്മയെ പരിചയപ്പെട്ടത്. 10 മാസം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും.
ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ബന്ധത്തില്‍ നിന്ന് പിൻമാറാൻ ഷാരോണ്‍ വിസമ്മതിച്ചു.
സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാതെ വന്നപ്പോഴാണ് ഗ്രീഷ്മ കഷായത്തില്‍ കലക്കി നല്‍കിയത്.
10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഷാരോണ്‍ മരിച്ചത്.
ആദ്യം പാറശ്ശാല പോലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തി. പിന്നീട്, പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
മകള്‍ കൊലപാതകിയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിര്‍മ്മല്‍ കുമാരൻ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കുറ്റകൃത്യം നടന്നത് തമിഴ്നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നല്കിയ മറ്റൊരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ഈ ഹര്‍ജിയില്‍ ഹൈക്കോടതി പിന്നീട് വാദം കേള്‍ക്കും.