കണ്ണൂര്‍: എന്‍.എച്ച്.എം ഡോക്ടര്‍ നിയമനത്തിന് തന്റെ ഓഫീസ് സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണം വസ്തുാവിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണത്തില്‍ പുറത്തുവരും. തന്റെ ഓഫീസ് സ്റ്റാഫിനെതിരെ വാക്കാല്‍ പരാതി ലഭിച്ചപ്പോള്‍ അത് എഴുതി വാങ്ങാനും പോലീസിന് കൈമാറാനും പഴ്സണല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടത് താന്‍ തന്നെയാണ്.
ആര്‍ക്കെങ്കിലും തെറ്റുചെയ്തുവെന്ന് കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നൂം മന്ത്രി കണ്ണൂരില്‍ ഒരു ചാനലിനോട് പ്രതികരിച്ചു.
തന്റെ പഴ്സണല്‍ അസിസ്റ്റന്റ് പണം വാങ്ങിയെന്ന ആരോപണത്തില്‍ വിശദീകരണം തേടി. ചെയ്യാത്ത കുറ്റത്തിനാണ് അഖില്‍ മാത്യൂ ആരോപണം നേരിട്ടതെന്നും മന്ത്രി ന്യായീകരിച്ചു.
തന്റെ ഓഫീസും അഖില്‍ മാത്യൂവും പോലീസിന് പരാതി നല്കി. അഖില്‍ മാത്യൂ തന്റെ ബന്ധുവല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിയുടെ ഓഫീസ് നല്കിയ പരാതി ഡിജിപി തിരുവനന്തപുരം കമ്മീഷണര്‍ക്ക് കൈമാറി. പണം നല്കിയവരെയും പണം വാങ്ങിയവരെയും കണ്ടെത്താന്‍ നിര്‍ദേശം നല്കി.
ആയുഷ് വകുപ്പില്‍ ഹോമിയോ ഡോക്ടര്‍ ആയി നിയമനം ലഭിക്കുന്നതിന് പത്തനംതിട്ട സിഐടിയു മൂന് ഓഫീസ് സെക്രട്ടറി 15 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ആദ്യഗഡുവായി അഞ്ച് ലക്ഷവും ചോദിച്ചുവെന്നും മലപ്പുറം സ്വദേശി ഹരിദാസന് എന്നയാള്‍ മന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയിരുന്നു.
സിഐടിയു ഓഫീസ് സെക്രട്ടറി 75,000 രൂപയും മന്ത്രി ഓഫീസ് സ്റ്റാഫ് ഒരു ലക്ഷം രൂപയും കൈപ്പറ്റി.
ഇ മെയിലില്‍ നിയമന ഉത്തരവ് അയച്ചുവെങ്കിലും തപാലില്‍ ലഭിച്ചില്ല. ജോലിയും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.