കോട്ടയം: ബാങ്ക് വായ്പ കുടിശിക വരുത്തിയതിന് ബാങ്ക് മാനേജരും ജീവനക്കാരും ഭീഷണിപ്പെടുത്തിയതില്‍ വ്യാപാരി ആത്മഹത്യ ചെയ്തതില്‍ കര്‍ണാടക ബാങ്കിനു മുന്നില്‍ പ്രതിഷേധം.
മരിച്ച കെ.സി ബിനുവിന്റെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.
കോട്ടയം എസ്.പിയോ കലക്ടറോ സ്ഥലത്തെത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി.തോമസ് പറഞ്ഞൂ.
പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് വച്ച് നിയന്ത്രിച്ചു.
എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബാങ്കിനു നേര്‍ക്ക് കല്ലും ഇഷ്ടികയും വലിച്ചെറിഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് ബാങ്ക് നേരത്തെ തന്നെ അടച്ചിരുന്നു.
പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പ്രവര്‍ത്തകരെ പോലീസ് ഉന്തിമാറ്റി. പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഇന്നലെയാണ് അയ്മനം കുടയംപടി സ്വദേശി ബിനു ആത്മഹത്യ ചെയ്തത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹവുമായി ബാങ്കിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.
പ്രതിഷേധത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
കര്‍ണാടക ബാങ്കില്‍ നിന്നും എടുത്ത അഞ്ച് ലക്ഷം രൂപയുടെ വായ്പയില്‍ രണ്ട് മാസത്തെ കുടിശിക മുടങ്ങിയിരുന്നു.
ഇതേതുടര്‍ന്ന് മാനേജര്‍ പ്രദീപും ബാങ്കിലെ ജീവനക്കാരും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബിനുവിന്റെ കുടുംബം പറയുന്നു.
കുടിശിക തുക ബിനു അടച്ചുതീര്‍ത്തുവെങ്കിലും ഈ മാസത്തെ അടവ് കുടിശിക ആയിരുന്നു.
അടുത്ത മാസം ആറിനകം തുക അടയ്ക്കാമെന്ന് ബാങ്കിന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും മാനേജര്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും
തനിക്കിനി ജീവിക്കാനാവില്ലെന്ന് ബിനു പറഞ്ഞതായും കുടുംബം പറയുന്നു. ബാങ്കിന്റെ ഭീഷണി വ്യക്തമാക്കി ബിനു അയച്ച ശബ്ദരേഖയുമുണ്ട്.
അതിനിടെ, ബാങ്ക് മാനേജരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ നടക്കുകയാണ്.