‘ഇതൊന്നും മര്യാദയല്ല’; പ്രസംഗം തീരും മുൻപ് അനൗൺസ്മെൻ്റ്, ക്ഷുഭിതനായി മുഖ്യമന്ത്രി

കാസർകോട്: പ്രസംഗം തീരും മുൻപ് അനൗൺസ്മെൻ്റ് നടത്തിയതിനെ ശകാരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കാസ‍‍ർകോട് ബേഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനച്ചടങ്ങിനിടെയാണ് സംഭവം.

മുഖ്യമന്ത്രിയുടെ പ്രസംഗം പൂർത്തിയാകും മുൻപേ അനൗൺസ്മെൻ്റ് നടത്തിയതാണ് പ്രകോപിപ്പിച്ചത്. ഇത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞ് സംഘാടകരെ ശകാരിച്ച മുഖ്യമന്ത്രി വേദിവിട്ടു.

പ്രസംഗം പൂർത്തിയാകും മുൻപ് പിന്നിൽനിന്ന് അനൗൺസ്മെന്റ് നടത്തുകയായിരുന്നു. മുഖ്യമന്ത്രി ഇതേക്കുറിച്ച് വേദിയിലുണ്ടായിരുന്നവരോട് പറയുന്നതിനിടെ വീണ്ടും അനൗൺസ്മെന്റ് നടന്നു.

ഇതോടെ അയാൾക്ക് ചെവി കേൾക്കുന്നില്ലെന്ന് തോന്നുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊന്നും ശരിയായ നടപടിയല്ലെന്നും പറഞ്ഞാണ് പ്രസംഗം പൂർത്തിയാകാതെ അദ്ദേഹം വാഹനത്തിലേക്ക് പോയത്.

കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിനുശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപുതന്നെ കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നു.

ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദിവിട്ട് പുറത്തേക്ക് പോകുകയായിരുന്നു.

സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു, സതീഷ് ചന്ദ്രൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ ശ്രമിക്കുന്നുവെന്ന് പ്രസംഗം പാതിയിൽ നിർത്തുന്നതിന് മുൻപ് മുഖ്യമന്ത്രി പറഞ്ഞു.

ചില പുഴുക്കുത്തുകൾ ചിലയിടങ്ങളിൽ ഉണ്ടാകാം. അഴിമതി മാർഗം സ്വീകരിച്ചവർക്കെതിരെ കർശന നടപടിയാണ്‌ സർക്കാർ എടുത്തത്. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്.

ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സഹകരണ മേഖലയാകെ മോശമാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിക്കുന്നുവെന്നും സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Related posts

Leave a Comment