രണ്ടു മണിക്കൂറിനിടയില്‍ ഉണ്ടായത് 61,000 ഇടിമിന്നലുകള്‍ ; ഒഡീഷയില്‍ പൊലിഞ്ഞത് 12 ജീവനുകള്‍, എട്ടു കന്നുകാലികളും ചത്തു

ഭുവനേശ്വര്‍: രണ്ടു മണിക്കൂറിനിടയില്‍ ഉണ്ടായ 61,000 മിന്നലുകള്‍ ഒഡീഷയില്‍ വിതച്ചത് കനത്ത നാശം. ശനിയാഴ്ച ഉണ്ടായ സംഭവം 12 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സെപ്തംബര്‍ 7 വരെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ശക്തമായ കാറ്റും മഴയും വരുന്ന മണിക്കൂറുകളില്‍ ഉണ്ടാകുമെന്നാണ് പറയുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ സജീവമായ ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറിയേക്കാം, അതിന്റെ സ്വാധീനത്തില്‍ ഒഡീഷയിലുടനീളം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞിരിക്കുന്നത്.

ആഴ്ചാവസാനത്തോടെ മഴ കനക്കുകയും ചെയ്‌തേക്കാമെന്നും ഐഎംഡി പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നുണ്ട്.

സെപ്തംബര്‍ 7 വരെ മിക്ക ജില്ലയിലും കനത്തമഴയുണ്ടാകും എന്നതിനെ തുടര്‍ന്ന് യെല്ലോ വാണിംഗ് നല്‍കിയിട്ടുണ്ട്. 12 പേര്‍ക്ക് പുറമേ എട്ടു കന്നുകാലികളും മിന്നലിന്റെ ആഘാതത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വിവിധ ജില്ലകളിലായിട്ടായിരുന്നു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രകൃതി ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

നീണ്ട കാലത്തിന് ശേഷം മണ്‍സൂണ്‍ സാധാരണ നിലയിലേക്ക് വന്നെങ്കിലും അസാധാരണവും ശക്തവുമായ മിന്നലാണ് ഉണ്ടാകുന്നതെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.

Related posts

Leave a Comment