തിരുപ്പതിയിൽ ആറുവയസ്സുകാരിയെ പുലി കൊന്നു; ആക്രമണം അച്ഛനും അമ്മയ്ക്കുമൊപ്പം ക്ഷേത്ര ദർശനത്തിന് പോകവേ

ഹൈദരാബാദ്: തിരുപ്പതി തീർഥാടനത്തിനെത്തിയ ആറുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. ലക്ഷിത എന്ന കുട്ടിയാണ് മരിച്ചത്.

അലിപിരി വാക്ക് വേയിൽ ഇന്നലെ വൈകീട്ടാണ് പുലിയുടെ ആക്രമണം ഉണ്ടായത്.

അച്ഛനും അമ്മയ്ക്കും ഒപ്പം നടക്കവെയാണ് കുട്ടിയെ പുലി ആക്രമിച്ചത്. മകളെ കാണാതായതോടെ ഇവർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിനെ ബന്ധപ്പെടുകയായിരുന്നു.

ഇന്നലെ വൈകീട്ട് ഏഴരയോടെ നരസിംഹ സ്വാമി ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. കുട്ടിയെ കാണാതായതോടെ ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹാവശിഷ്ടം. കുട്ടിയുടെ തലയിൽ നിരവധി മുറിവുകളുണ്ട്.

ദിനേഷ് – ശശികല ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ലക്ഷിത. മൂന്നുകുട്ടികൾക്കൊപ്പമാണ് ഇവർ ക്ഷേത്ര ദർശനത്തിനെത്തിയത്. നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോൾ ലക്ഷിതയെ കാണാതാവുകയായിരുന്നു.

ഉടൻ തന്നെ ഇവർ പോലീസിൽ പരാതി നൽകി തെരച്ചിൽ ആരംഭിച്ചു. മകളെ കാണാതായതാണെങ്കിലും പുലി പിടിച്ചതാകുമെന്ന് ഇവർ കരുതിയിരുന്നില്ല.

കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു. കുര്‍ണൂല്‍ സ്വദേശിയായ നാലുവയസ്സുകാരൻ കൗശിക്കിനെയാണ് അന്ന് പുലി ആക്രമിച്ചത്.

രാത്രിയായിരുന്നു ഈ ആക്രമണവും. ഭക്ഷണം കഴിക്കാൻ വഴിയരികിൽ നിന്ന സംഘത്തിലുണ്ടായിരുന്ന കുട്ടിയെ പുലി കടിച്ച് വലിച്ചഴച്ച് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും ബന്ധുക്കളും ചേർന്ന് ടോർച്ച് അടിച്ച് ബഹളം വച്ചതോടെ പുലി ഓടിപ്പോവുകയായിരുന്നു. പരിക്കുകളോടെ കുട്ടി അന്ന് രക്ഷപ്പെട്ടിരുന്നു.

Related posts

Leave a Comment