മാസപ്പടി വിവാദത്തിന് പിന്നില്‍ അജണ്ട, ലക്ഷ്യം ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തിനു പിന്നില്‍ വലിയ അജണ്ടയുണ്ടെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ.കെ ബാലന്‍.

ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സിഎംആര്‍എല്ലില്‍ കണ്ടത്. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് സൈ്വര്യം കൊടുത്തിട്ടില്ല. ഇപ്പോള്‍ അദ്ദേഹത്തെ അതിലേക്ക് വലിച്ചിഴക്കാനാണ് ശ്രമം.

പിണറായി വിജയനേയൂം വീണയേയും കുടുംബത്തേയുമാണ് ഇതില്‍ ലക്ഷ്യമിടുന്നതെങ്കിലും അതിനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയേയും ലക്ഷ്യമിടുന്നുണ്ട്.

ഇന്നലെ മാത്യൂ കുഴല്‍നാടന്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ 37 പേര്‍ ഹാജരാകാതിരുന്നത് അവരുടെ അനൈക്യമാണ് കാണുന്നത്.

അടിയന്തര പ്രമേയമായി വിഷയം വന്നാല്‍ പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മറുപടി എന്താണെന്ന് അറിയാവുന്നതിനാലാണ് അവര്‍ പിന്‍വാങ്ങിയത്.

വരുംനാളുകളില്‍ കോണ്‍ഗ്രസില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ പൊട്ടിത്തെറിയുടെ മുന്നോടിയാണെന്നും എ.കെ ബാലന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

വീണ വിജയന്‍ മാസപ്പടി വാങ്ങിയിട്ടില്ല. സുതാര്യമായ കരാറിന്റെ അടിസ്ഥാനത്തില്‍ രണ്ട് കമ്ബനികള്‍ തമ്മിലുള്ള ഇടപാടുകളില്‍ എന്ത് തെറ്റാണുള്ളത്. അതില്‍ ആരും പരാതിക്കാരില്ല.

നേതാക്കളുടെ മക്കളാണെന്ന് കരുതി അവര്‍ക്ക് സംരംഭങ്ങള്‍ നടത്താന്‍ പാടില്ലെന്നുണ്ടോ?

അവരുടെ കമ്ബനി സുതാര്യമായി നടക്കുന്ന കമ്ബനിയാണ്. 30 ഓളം പേര്‍ ജോലി ചെയ്യുന്ന കമ്ബനിയാണ്. സേവനം തേടി ആരെങ്കിലും അവരെ വിളിച്ചോ.

ഇനിയും ആരെങ്കിലും സേവനം തേടിയില്‍ കൊടുക്കും. അതിനനുസരിച്ചുള്ള വേതനവും വാങ്ങും. വീണ സേവനം കൊടുത്തോ എന്ന് ആദായ നികുതി വകുപ്പ് തേടിയിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരം പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്.

മാസപ്പടി ഉമ്മന്‍ ചാണ്ടിയാണ് വാങ്ങിയത്. അതിനു മറുപടി ചാണ്ടി ഉമ്മന്‍ പറയട്ടെ.

പിണറായി വിജയന്‍ മാസപ്പടി വാങ്ങിയതായി പട്ടികയില്‍ ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിന് തെളിവ് എവിടെയെന്നായിരുന്നു ബാലന്റെ മറുപടി.

ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ടല്ലോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ക്ഷോഭിച്ച്‌ മടങ്ങുകയാണ് എ.കെ ബാലന്‍ ചെയ്തത്. ഇത്തരം വിാദങ്ങള്‍ പരമപുച്ഛത്തോടെയാണ് കേരള സമൂഹം കാണുന്നത്.

മാധ്യമങ്ങള്‍ ഓരോ ദിവസവും ഓരോ വിവാദവുമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment