മാതാപിതാക്കളെ കൊല്ലാന്‍ അനിൽ കത്തി വാങ്ങി കാത്തിരുന്നത് അഞ്ചുമാസം; മകനെ ഭയന്ന് കഴിഞ്ഞ രണ്ടുമാസമായി വാടകവീട്ടില്‍ താമസം

പത്തനംതിട്ട: ഏറെ നാളത്തെ ആസൂത്രണത്തിനും കാത്തിരിപ്പിനും ശേഷമാണ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയതെന്ന് മകൻ. ഇതിനുകാരണം സ്വത്തുതര്‍ക്കമെന്ന് പോലീസ്.

തികച്ചും ആസൂത്രിതമായിട്ടാണ് തിരുവല്ല പരുമല നാക്കട കൃഷ്ണവിലാസം സ്‌കൂളിനു സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍കുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെ മകന്‍ അനില്‍ കുമാര്‍ (കൊച്ചുമോന്‍ 50) കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

മകന്‍റെ അക്രമം ഭയന്ന് നിരവധി തവണ ദമ്പതികള്‍ പുളിക്കീഴ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.വാടകയ്ക്ക് വീടെടുത്ത് മാറി താമസിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മകൻ വെറുതെ വിട്ടില്ല.

മകന്‍റെ ശല്യം സഹിക്കാനാവാതെ കൃഷ്ണന്‍കുട്ടിയും ഭാര്യ ശാരദയും കഴിഞ്ഞ രണ്ടു മാസക്കാലമായി വാടകവീട്ടിലായിരുന്നു താമസം. മൂന്നുദിവസം മുമ്പാണ് അനില്‍ മാതാപിതാക്കളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്.

ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെനടുക്കിയ സംഭവം.വാക്കുതര്‍ക്കത്തിനിടെ വീടിനുള്ളില്‍ വെച്ച് കൃഷ്ണന്‍ കുട്ടിക്കാണ് ആദ്യം വെട്ടേറ്റത്.

തടസം പിടിക്കാനെത്തിയപ്പോഴാണ് ശാരദയെ വെട്ടിയത്. മുറിവേറ്റ ഇരുവരും വീടിന് വെളിയിലേക്ക് ഓടി. പിന്‍തുടര്‍ന്ന അനില്‍ കൂടുതല്‍ അക്രമാസക്തനായി ഇരുവരെയും തുരുതുരാ വെട്ടുകയായിരുന്നു.

മൃതദേഹങ്ങളില്‍ കഴുത്തില്‍ അടക്കം ആഴത്തിലുള്ള നിരവധി മുറിവുകളുണ്ട്. സംഭവം കണ്ട് ഓടിക്കൂടിയ സമീപവാസികള്‍ക്ക് നേരെയും അനില്‍ കൊലവിളി നടത്തി.

തുടര്‍ന്ന് പോലീസ് എത്തിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. ഫോറന്‍സിക് സംഘമെത്തി പരിശോധനക്കുശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കാലങ്ങളായി കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.

അയല്‍ക്കാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. കൃഷ്ണന്‍കുട്ടിയുടെയും ശാരദയുടെയും മൂന്നുമക്കളില്‍ ഇളയ മകനാണ് അനില്‍. കൊലയ്ക്കുള്ള മൂര്‍ച്ചയേറിയ കത്തി അനില്‍ അഞ്ചുമാസം മുന്‍പ് മാന്നാറിലെ കടയില്‍നിന്ന് വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു.

കൃഷ്ണന്‍കുട്ടിയുടെ കഴുത്തില്‍ മാത്രം മൂന്ന് മുറിവുകള്‍ ഉണ്ട്. ഇരു മൃതദേഹങ്ങളിലുമായി പത്തോളം മുറിവുകളുണ്ട്. പ്രധാന ഞരമ്പുകള്‍ എല്ലാം മുറിഞ്ഞ നിലയിലാണ്.

അനില്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള പകയാണെന്ന് സംഭവസ്ഥലത്ത് എത്തിയ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ സംഭവം നടന്ന വീട്ടില്‍നിന്ന് ബഹളം കേട്ടിരുന്നതായി സമീപവാസികള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൃഷ്ണന്‍കുട്ടിയുടെയും ശാരദയുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാണുന്നത് വെട്ടേറ്റ് പുളയുന്ന വൃദ്ധ ദമ്പതികളെയാണ്.

എന്നാല്‍ അടുത്തേക്ക് ചെല്ലാന്‍ പ്രതി ആരെയും അനുവദിച്ചില്ല. അനില്‍കുമാര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ബഹളം കേട്ട് സ്ഥലത്തെത്തിയപ്പോള്‍ കത്തിയുമായി നില്‍ക്കുന്നതാണ് കണ്ടതെന്നും നാട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

പ്രതിക്ക് അയല്‍ക്കാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.

മകന്‍ ഉപദ്രവിക്കുന്നതായി കാട്ടി മാതാപിതാക്കള്‍ പലവട്ടം പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ട് തവണ പോലീസ് സ്ഥലത്തെത്തി താക്കീത് നല്‍കിയതായും നാട്ടുകാര്‍ പറഞ്ഞു.

വൃദ്ധരായ മാതാപിതാക്കളെ മുന്‍പും പലതവണ പ്രതി ഉപദ്രവിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കൊല്ലപ്പെട്ട ഇരുവരും വാടക വീട്ടിലേക്ക് താമസം മാറ്റിയതെന്നും പോലീസ് പറഞ്ഞു.

 

Related posts

Leave a Comment