നെഞ്ചുപൊട്ടി നിലവിളിച്ച്‌ ചാന്ദ്‌നിയുടെ അമ്മ; നിര്‍വികാരനായി അച്ഛന്‍

ആലുവ: ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ ചാന്ദ്‌നിയുടെ മാതാപിതാക്കളായ മഞ്ചയ് കുമാറും നിതാ കുമാറിയും പോലീസ് അന്വേഷണത്തില്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു.

മകള്‍ ഉടന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ 12 മണിയോടെ അവരുടെ പ്രതീക്ഷ തകിടം മറിഞ്ഞു. മകള്‍ ഇനി മടങ്ങിവരില്ലെന്ന വാര്‍ത്ത അവരെ തേടിയെത്തി.

മകളുടെ മൃതദേഹം തിരിച്ചറിയാന്‍ ജനക്കൂട്ടത്തിനൊപ്പം നിന്ന മഞ്ചയ് കുമാര്‍ നിര്‍വികാരനായിരുന്നു. മകള്‍ മടങ്ങിവരില്ലെന്ന യഥാര്‍ത്ഥ്യം അംഗീകരിക്കാനായിരുന്നില്ല.

മൃതദേഹം തിരിച്ചറിഞ്ഞതോടെ ആ അച്ഛന്‍ പൊട്ടിക്കരഞ്ഞു. പോലീസ് അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരിയിലേക്കോ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കോ മാറ്റും.

ഈ സമയം മകളുടെ മരണവാര്‍ത്ത അറിഞ്ഞ അമ്മ നിതാകുമാരി നെഞ്ചുപൊട്ടി നിലവിളിക്കുകയായിരുന്നു. മകളെ വിളിച്ചുകൊണ്ടാണ് നിലവിളി.

ഇവരെ ആശ്വാസിപ്പിക്കാന്‍ സമീപവാസികളായ സ്ത്രീകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ആ അമ്മയുടെ ചങ്കുപൊട്ടിയുള്ള നിലവിളിയെ തടഞ്ഞുനിര്‍ത്താന്‍ മതിയാവുന്നില്ല.

ഇവരുടെ മറ്റു രണ്ട് കുട്ടികള്‍ സ്‌കൂളിലും അംഗനവാടിയിലുമായിരുന്നു. ഇവരെ അധ്യാപകര്‍ വീട്ടിലെത്തിച്ചു. വീട്ടില്‍ എന്താണ് സംഭവിച്ചതെന്ന്് മനസ്സിലാകാതെ ആ കുരുന്നുകള്‍ ആശങ്കനിറഞ്ഞ കണ്ണുകളോടെ എല്ലാവരേയും നോക്കുകയായിരുന്നു.

ജീവിതമാര്‍ഗം തേടി മൂന്നു വര്‍ഷം മുന്‍പ് ബിഹാറില്‍ നിന്നും കേരളത്തില്‍ എത്തിയതാണ് അഞ്ചയ് കുമാറും കുടുംബവും. പാലക്കാട് ഐഐടിയിലെ കരാര്‍ തൊഴിലാളിയാണ് മഞ്ചയ് കുമാര്‍.

ആഴ്ചയില്‍ ഒരിക്കലാണ് വീട്ടിലെത്തിയിരുന്നത്. അമ്മയും ജോലിക്ക് പോയിരുന്നു. ഇവര്‍ക്ക് നാല് കുട്ടികളാണ് ഉള്ളത് . ഒരു ആണ്‍കുട്ടിയും മൂന്ന പെണ്‍മക്കളും. ചാന്ദ്‌നിയും മൂത്ത കുട്ടിയും ആലുവയിലെ ഒരു എയ്ഡഡ് സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. ഈ വര്‍ഷമാണ് ചാന്ദ്‌നി ഒന്നാം ക്ലാസില്‍ ചേര്‍ന്നത്.

ഇന്നലെ മൂന്നു മണിയോടെ കുട്ടിയുമായി കടന്നുകളഞ്ഞ അസ്ഫാക്ക് താന്‍ തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു. ആലുവ ഗ്യാരേജിന് സമീപത്തുനിന്നും കെഎസ്‌ആര്‍ടിസി ബസില്‍ കയറി സീമാസിനു സമീപം ബസിറങ്ങി. തുടര്‍ന്ന് മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു.

മാര്‍ക്കറ്റിന് ഏറ്റവും പിന്നില്‍ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്ത് മതിലിനോട് ചേര്‍ന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹം. ഒരു കൈ പുറത്തേക്ക് തള്ളിനിന്നിരുന്നു.

കുഞ്ഞിനെ ചെളിയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം മാലിന്യം കെട്ടിയിരുന്ന ചാക്കില്‍ മൃതദേഹം ഒടിച്ചുമടക്കി കെട്ടിവയ്ക്കുകയായിരുന്നു.

കുഞ്ഞിനെ ശാരീരികമായി ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണോ പ്രതി ഇവിടെ കൊണ്ടുവന്നതെന്ന് പരിശോധിക്കുന്നുണ്ട്. കുട്ടി നിലവിളിക്കുകയോ എതിര്‍ക്കുകയോ ചെയ്തപ്പോള്‍ കൊലപ്പെടുത്തിയതാണോയെന്ന് സംശയമുണ്ട്. പോസ്റ്റുമോര്‍ട്ടം പരിശോധനയിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

രാത്രി ഏഴ് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് പരാതി പോലീസിന് ലഭിക്കുന്നത്്. എട്ടു മണിയോടെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. പത്തുമണിയോെട അഫ്താക്കിനെ അറസ്റ്റു ചെയ്തു.

ഈ സമയം ഇയാളുടെ പക്കല്‍ കുട്ടി ഉണ്ടായിരുന്നില്ല. അമിതമായി ലഹരി ഉപയോഗിച്ച്‌ അബോധമായ അവസ്ഥയില്‍ ആയിരുന്നു. പോലീസിന് പരാതി കിട്ടും മുന്‍പേ ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് സൂചന.

Related posts

Leave a Comment