കർഷകനെ ശ്വാസം മുട്ടിച്ചു കൊന്നു; തക്കാളി വിറ്റ പണം തട്ടിയെടുക്കാനെന്ന് സംശയം

ഹൈദരാബാദ്: അടുത്തിടെ വിളവെടുത്ത തക്കാളി വിറ്റ് ലക്ഷങ്ങളുടെ ലാഭം കൊയ്ത കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി.

ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ബോഡിമല്ലദിനേ ഗ്രാമത്തിലെ കര്‍ഷകനായ നരിം രാജശേഖര്‍ റെഡ്ഡിയെയാണ് ആക്രമികള്‍ കൊലപ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് അനഗ്ലു മാര്‍ക്കറ്റില്‍ തക്കാളി വിറ്റ് 30 ലക്ഷം രൂപ സമ്പാദിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഗ്രാമത്തിലെ ഒരു കൃഷി ഭൂമിയില്‍ ഭാര്യയ്‌ക്കൊപ്പമാണ് അദ്ദേഹം താമസിച്ചത്.

വിളവെടുപ്പിന് പിന്നാലെ ഇദ്ദേഹം 70 കൊട്ട തക്കാളി മാര്‍ക്കറ്റില്‍ വിറ്റെന്നും ഇതുവഴി 30 ലക്ഷത്തോളം രൂപ ലഭിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇയാളില്‍ നിന്നും പണം കവരുന്നതിന് വേണ്ടിയാണ് സംഘം ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലേക്ക് പാല്‍ നല്‍കാന്‍ പോയപ്പോഴായിരുന്നു ആക്രമണം.

അപ്രതീക്ഷിതമായി സ്ഥലത്തെത്തിയ ആക്രമി സംഘം ഇയാളെ തടഞ്ഞുനിര്‍ത്തി മരത്തില്‍ കെട്ടിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

കാലുകളും കൈകളും സില്‍ക്ക് നൂല്‍ കൊണ്ട് കെട്ടി കഴുത്തില്‍ തുണി കെട്ടി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സത്യനാരായണ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജശേഖര്‍ റെഡ്ഡിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.അതേസമയം, തക്കാളി വില ഇപ്പോള്‍ റോക്കറ്റ് പോലെയാണ് കുതിച്ചുയരുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തക്കാളി വില 250 രൂപ കടന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേരളത്തില്‍ 100 മുതല്‍ 150 വരെയാണ് തക്കാളി വില.

കഴിഞ്ഞ ദിവസം 2000 പെട്ടി തക്കാളി വിറ്റ കോലാര്‍ സ്വദേശികളായ കര്‍ഷക കുടുംബത്തിന് 38 ലക്ഷം രൂപ ലഭിച്ചിരുന്നു. 15 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് 1900 രൂപ നിരക്കിലാണ് ഇവര്‍ വിറ്റത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പെട്ടി തക്കാളിക്ക് 800 രൂപ കിട്ടിയിരുന്നിടത്താണിത്. മാസങ്ങള്‍ക്ക് മുമ്പ് വിലയിടിവിനെ തുടര്‍ന്ന് തക്കാളി കൃഷി ഉപേക്ഷിക്കേണ്ട നിലയിലേക്ക് എത്തിയ കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന വില ലഭിക്കുന്നത്.

 

Related posts

Leave a Comment