‘സിൽവർലൈൻ പ്രായോഗികമല്ല, അതിവേഗ റെയിൽപാത വേണം’; നടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും കേരളത്തിൽ അതിവേഗ റെയിൽപാത വേണമെന്നും മെട്രോമാൻ ഇ ശ്രീധരൻ.

സിൽവർലൈൻ പദ്ധതി അതേപടി സംസ്ഥാനത്ത് നടപ്പാക്കാൻ സാധിക്കില്ല. ആദ്യം സെമി ഹൈസ്പീഡ് റെയിൽ വേണമെന്നും പിന്നീട് ഇത് ഹൈ സ്പീഡാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച റിപ്പോർട്ടിൽ ഈ ശ്രീധരൻ വ്യക്തമാക്കി.

ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് മുഖേനെയാണ് ശ്രിധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിന് പ്രായോഗികമാകുക.

നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കടന്ന് പോകുന്നതാണ് കെ റെയിൽ പദ്ധതിയുടെ പ്രധാന പ്രശ്നം. ഇത്രയും ഭൂമി ഏറ്റെടുക്കുകയെന്നത് ബുദ്ധിമുട്ടായ കാര്യമാണ്.

പാതയ്ക്ക് ഇരു സൈഡിലുമായി ഉയരത്തിൽ മതിൽ കെട്ടുന്നത് പ്രദേശത്തെയാകെ ബാധിക്കും. പുതിയ പാതയെ ദേശീയ റെയിൽ പാതയുമായി ബന്ധിപ്പിക്കാൻ കഴിയണം.നിലവിലെ സിൽവർലൈൻ ദേശീയ റെയിൽ പാതയുമായി ബന്ധിപ്പിക്കാനാകില്ല.

ബ്രോഡ്ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉൾപ്പെടെ കേരളത്തിന് പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കിൽ മാത്രമേ പദ്ധതി പ്രായാഗികമാകൂ എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

സംസ്ഥാന സർക്കാർ തയ്യാറാണെങ്കിൽ രാഷ്ട്രീയം നോക്കാതെ പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമാണെന്ന് ശ്രീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രിധരനെ കണ്ടത്.

സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന കെ റെയിൽ നിലവിലെ രീതിയിൽ നടപ്പാക്കുക പ്രായോഗികമല്ലെന്നും മാറ്റങ്ങളോടെ പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്നുമാണ് ഇ ശ്രീധരൻ്റെ പുതിയ നിലപാട്.

ഇതോടെ കെ റെയിൽ പദ്ധതി വീണ്ടും ചർച്ചയാകുകയാണ്.

Related posts

Leave a Comment