ആലുവ: മോന്‍സണ്‍ മാവുങ്കലില്‍ പ്രതിയായ തട്ടിപ്പ് കേസില്‍ താന്‍ പ്രതിയായത് എങ്ങനെയാണെന്നും എന്തു തെളിവാണുള്ളതെന്നും പഠിച്ചുവരികയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.
കേസുമായി തനിക്ക് നേരിട്ട് ഒരു ബന്ധവുമില്ല. മോന്‍സന്റെ ഈ ഇടപാടില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. അതില്‍ ഉറച്ചുനില്‍ക്കുന്നു. നേരത്തെ കൊടുത്ത പരാതിയില്‍ ഈ പറയുന്ന പരാതിക്കാര്‍ എന്റെ പേര് പറഞ്ഞിരുന്നില്ല.
പാര്‍ലമെന്റ് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗമെന്ന നിലയില്‍ കേന്ദ്രത്തില്‍ ഇടപെടല്‍ നടത്തി കേന്ദ്രം തടഞ്ഞുവച്ച പണം വാങ്ങി നല്‍കാമെന്നും താന്‍ വാക്കാല്‍ ഉറപ്പുനല്‍കിയെന്ന് പറയുന്നു.
താന്‍ അങ്ങനെയൊരു സമിതിയില്‍ അംഗമല്ല. ഈ പറയുന്ന പരാതിക്കാരുമായി താന്‍ സംസാരിച്ചിട്ടില്ല. ഞങ്ങള്‍ മുഖാമുഖം ഇരുന്നിട്ടുപോലുമില്ലെന്നും സുധാകരന്‍ ആലുവയില്‍ പറഞ്ഞു.
താന്‍ ഇങ്ങനെയൊരു കേസില്‍ പ്രതിയായിട്ടില്ല. ഒരു പോലീസുകാരനും തന്നെ അറിയിച്ചിട്ടില്ല. ഹാജരായി തെളിവു നല്‍കണമെന്നാണ് മൂന്നു ദിവസം മുന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചത്.
പോകണോ പോകണ്ടയോ എന്ന വക്കീലുമായി ആലോചിച്ച് തീരുമാനിക്കും. മൂന്‍കൂര്‍ ജാമ്യമൊക്കെ വക്കീലുമായി ആലോചിച്ച് തീരുമാനിക്കും. കോഴിക്കോട് പാര്‍ട്ടി പരിപാടിയുള്ളതിനാല്‍ നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല.
സാവകാശം വേണമെന്ന് ആവശ്യപ്പെടും. ഒരുപാട് വിഐപികള്‍ പോകുന്ന ഒരു ആശുപത്രിയില്‍, അയാള്‍ വ്യാജ ഡോക്ടര്‍ ആയിരിക്കാം, അവിടെ പോയതില്‍ എന്തു കുറ്റമാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.
മോന്‍സണ്‍ വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന ചോദ്യത്തിന്, താന്‍ കേസിന് പോകാന്‍ ഒരുങ്ങിയപ്പോള്‍ ആ ഡോക്ടര്‍ വന്ന് ക്ഷമ പറഞ്ഞ് കാലു പിടിച്ചു.
പ്രശ്‌നത്തിലാക്കരുതെന്ന് അപേക്ഷിച്ചു എന്നായിരുന്നു സുധാകരന്റെ മറുപടി.
കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നതില്‍ സംശയമുണ്ടോ. പിണറായി വിജയന്‍ മൂഢസ്വര്‍ഗത്തിലാണ്. കാലം കരുതിവച്ചത് അങ്ങയെ കാത്തിരിക്കുന്നുവെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം.
ഒരുപാട് കൊള്ളയടി നടത്തി ഇന്ന് ജയിലില്‍ കിടക്കേണ്ട ആളാണ് പിണറായി വിജയന്‍. അധികാരമുപയോഗിച്ച തടഞ്ഞുവച്ചിരിക്കുന്ന കേസുകള്‍ പുറത്തുവരും. കേസുകളില്‍ പ്രതികളാക്കി ഞങ്ങളെയൊക്കെ അങ്ങ്‌ഇരുത്തിക്കളായമെന്ന് ആരും വിചാരിക്കേണ്ട. അതൊക്കെ അറിയാവുന്ന ആളാണ് അദ്ദേഹം.
കേരള വനംമന്ത്രിയായിരിക്കേ കോടികള്‍ ഉണ്ടാക്കാമായിരുന്നു. മരംമുറിക്കാനും മതികെട്ടാന്‍മല കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാനും കോടികളുടെ ഓഫര്‍ ഉണ്ടായിരുന്നു.
അത് വേണ്ടെന്നുവച്ച് നടപടിയെടുത്ത ആളാണ് താന്‍. ആ ഞാന്‍ മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് 10 ലക്ഷം രുപ വാങ്ങേണ്ട ആവശ്യമില്ല.
പരാതിക്കാരെ താന്‍ ഇതുവരെ കണ്ടിട്ടില്ല. താനും മോന്‍സണും ഒരുസിനിമ നടനും സംസാരിച്ചിരിക്കുമ്ബോള്‍ അകലെ ഒരു സോഫയില്‍ മൂന്നു പേര്‍ ഇരിപ്പുണ്ടായിരുന്നു.
അത് ഇവര്‍ ആണോയെന്ന അറിയില്ല. തന്നെ കേസില്‍ കുടുക്കാന്‍ മറഞ്ഞിരിക്കുന്ന ഒരു ശക്തി ഇവരുടെ പിന്നിലുണ്ടോയെന്ന സംശയമുണ്ട്.
മോന്‍സണ്‍ ഒരിടത്തും തന്റെ പേര് പറഞ്ഞിട്ടില്ല. എപ്പോഴും വിഐപികള്‍ എത്തുന്ന ഒരു വീട്ടില്‍ അന്നത്തെ കാലത്ത് താന്‍ പോയതില്‍ എന്തു തെറ്റാണ് ഉള്ളത്.
ജീവന്‍ രക്ഷിക്കാന്‍ പോരാടിയ ഒരു കാലമുണ്ടായിരുന്നു. അത്രയൊന്നും ഈ കേസില്‍ ഇല്ലല്ലോ. ഈ കേസിനെയും നേരിടും.
നിഷ്പ്രയാസം പുറത്തുവരുമെന്നും സുധാകരന്‍ പറഞ്ഞു.