തൊടുപുഴ: അരിക്കൊമ്പൻ കമ്പം ടൗണിൽ പരാക്രമം തുടരുന്നതിനിടെ ഫാൻസ് അസോസിയേഷനുകൾക്കെതിരെ രൂക്ഷവിമർശനവുമായി ഡീൻ കുര്യാക്കോസ് എംപി. നിർഭാഗ്യകരമായ ഒരു അവസ്ഥയാണിത്.
കമ്പം ടൗണിൽ ഒന്നും സംഭവിക്കാതിരിക്കട്ടെയെന്ന് താൻ പ്രാർഥിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. കാട്ടാന തമിഴ്നാട്ടിൽ ഭീതി പടർത്തുന്നതിനിടെയാണ് എംപിയുടെ പ്രതികരണം.
ആനപ്രേമികളെല്ലാം അരിക്കൊമ്പന്‍റെ ഈ പരാക്രമം കണ്ട് ആസ്വദിക്കുകയായിരിക്കും. അരിക്കമ്പൻ ഫാൻസ് അസോസിയേഷന്‍റെ ആളുകളൊക്കെ ഇപ്പോൾ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.
അക്രമകാരിയായ അരു ആനയെ തളയ്ക്കാൻ വേണ്ടി തീരുമാനിച്ചപ്പോൾ അതിനെ അട്ടിമറിക്കാൻ ഗൂഢശ്രമം നടത്തിയ ആളുകൾക്ക് സമർപ്പിക്കുകയാണിത്.
കമ്പം ടൗണിലെ സ്ഥിതി ഊഹിക്കാൻ കഴിയുന്നാണോയെന്നും നൂറുകണക്കിന് ആളുകളെയാണ് ആന ആട്ടിപ്പായിച്ചതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ആളുകൾ തലനാരിഴയ്ക്ക് രക്ഷപ്പെടുമ്പോൾ ഇതെല്ലാം കണ്ട് ആസ്വദിക്കാവുന്ന സമൂഹം ഇവിടെയുണ്ടല്ലോയെന്നോർത്ത് ലജ്ജിക്കുകയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
അരിക്കൊമ്പൻ പ്രശ്നക്കാരനായ ആനയാണ് അതിനെ തളയ്ക്കുക എന്നല്ലാതെ മറ്റെന്ത് മാർഗമാണുള്ളത്. ഈ വിഷയത്തിൽ ഹൈക്കോടതി എവിടെയാണ് നിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
തമിഴ്നാട്ടിൽ ദുരവസ്ഥ സൃഷ്ടിച്ചതിൽ കേരളത്തിലെ വലിയൊരു സമൂഹത്തിന് പങ്കുണ്ടെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഇത്രയേറെ പ്രശ്നക്കാരനായ ആനയെ തളക്കാൻ കഴിയാത്തതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പൻ ദൗത്യം വനംവകുപ്പിന്‍റെ പരാജയപ്പെട്ട പരീക്ഷണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയും പറഞ്ഞു. ഇത് വരുത്തിവച്ച ദുരന്തമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണ്. വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പരാജയപ്പെട്ട തീരുമാനം എന്ന് പറയാനാകില്ലെന്നാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍റെ പ്രതികരണം. തീരുമാനം കോടതി നിർദേശം പാലിച്ചാണ് നടപ്പാക്കിയത്.
ഉൾവനത്തിലേക്ക് അയച്ചത് വനംവകുപ്പ് ആശയമല്ല. നിലവിലെ സ്ഥിതിക്ക് കാരണം ആന പ്രേമികളാണ്. തമിഴ്നാടിന് ഉചിതമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.