ഭര്‍ത്താവ് ബസ് സ്റ്റാന്‍റില്‍ വിട്ടു; കാറുമായി കാത്തിരുന്ന് അഖില്‍; തുമ്പൂര്‍മുഴിയിലേക്ക് യാത്ര; കൊന്ന് വനത്തില്‍ തള്ളി

തൃശൂര്‍:  അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്നുതള്ളിയ സംഭവത്തില്‍ സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശിയായ ആതിരയെ കൊലപ്പെടുത്തിയ കേസില്‍ ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി അഖില്‍ പി. ബാലചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു ഇരുവരും.

ആതിരയില്‍ നിന്ന് അഖില്‍ നേരത്തെ വാങ്ങിയ സ്വര്‍ണാഭരണങ്ങളും പണവും തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ആതിരയും അഖിലും വേറെ വിവാഹം കഴിച്ചു കുടുംബസമേതം ജീവിക്കുന്നവരാണ്.

ഇരുവര്‍ക്കും മക്കളുമുണ്ട്. ആതിരയെ ഏപ്രില്‍ 29 ന് കാണാതായെന്ന് ഭര്‍ത്താവ് സനല്‍ കാലടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാലടി പോലീസ് കേസെടുക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അങ്കമാലിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന ആതിര സഹപ്രവര്‍ത്തകനായ ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി അഖില്‍ പി. ബാലചന്ദ്രനൊപ്പം കാറില്‍ കയറിയെന്ന് വ്യക്തമായി.

ടൂര്‍ പോകാമെന്ന പേരിലായിരുന്നു പ്രതി ആതിരയെ വിളിച്ചു വരുത്തിയത്. കടം വാങ്ങിയ തുക തിരികെ ചോദിച്ചതോടെ ആതിരയെ വകവരുത്തണമെന്ന് പ്രതി ഉറപ്പിച്ചു. വനത്തിന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി ഷോള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

അതിനുശേഷം ബൂട്ട് ഉപയോഗിച്ച് കഴുത്തില്‍ ഞെരിച്ച് മരണം ഉറപ്പാക്കി. തുമ്പൂര്‍മുഴിയില്‍ നിന്ന് അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിയിലുള്ള വനത്തിനുള്ളില്‍ മുന്നൂറ് മീറ്റര്‍ ഉള്ളിലേക്ക് ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

പാറകള്‍ക്കിടയില്‍ കാല്‍പ്പാദങ്ങള്‍ മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. സംഭവദിവസം ജോലിക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ ആതിര മൊബൈല്‍ ഫോണ്‍ കൊണ്ടുപോയില്ല.

വൈകിട്ട് ഏറെ സമയം കഴിഞ്ഞിട്ടും ആതിര തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ഫോണ്‍ വീട്ടില്‍ തന്നെയുണ്ടെന്ന് മനസിലായത്.

തുടര്‍ന്ന് ഈ ഫോണിലെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചതോടെയാണ് അഖിലുമായുള്ള സൗഹൃദം കണ്ടെത്തിയത്.

ഏപ്രില്‍ 29 ന് പതിവ് പോലെ ജോലിക്ക് ഇറങ്ങിയ ആതിരയെ കാലടി ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പില്‍ എത്തിച്ചെന്നും പിന്നീട് കാണ്മാനില്ലെന്നുമായിരുന്നു ഭര്‍ത്താവ് സനല്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കാലടി ബസ് സ്‌റ്റോപ്പില്‍ നിന്ന് ആതിര അഖിലിന് അടുത്തേക്കാണ് പോയതെന്ന് വ്യക്തമായി. പെരുമ്പാവൂര്‍ വല്ലം ഭാഗത്തേക്കാണ് പോയത്.

വാടകയ്‌ക്കെടുത്ത കാറുമായി അഖില്‍ കാത്തുനില്‍ക്കുകയായിരുന്നു. ആതിരയും അഖിലും തമ്മില്‍ ആറുമാസത്തിലേറെയായി സൗഹൃദത്തിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Related posts

Leave a Comment