ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ മരണം, 12 കാരനെ കൊലപ്പെടുത്തിയത്; പിതൃസഹോദരി അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ അവശനിലയിലായി വിദ്യാർഥി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.

മരിച്ച അഹമ്മദ് ഹസൻ റിഫായി (12) യുടെ പിതാവ് കോറോത്ത് മുഹമ്മദലിയുടെ സഹോദരി താഹിറ (38) യെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു.

കുട്ടി കഴിച്ച ഐസ്‌ക്രീമിൽ എലിവിഷം ചേർത്തതായി പരിശോധയിൽ കണ്ടെത്തിയിട്ടുണ്ട്.

അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ഫാമിലി പാക്ക് ഐസ്‌ക്രീമിലാണ് വിഷം ചേർത്തത്. മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വെച്ചാണ് വിഷം ചേർത്തതെന്ന് ചോദ്യം ചെയ്യലിൽ താഹിറ സമ്മതിച്ചു.

എന്നാൽ അവർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് മകൻ ഇത് കഴിക്കുകയായിരുന്നു. അടുത്തടുത്ത വീടുകളിലാണ് രണ്ട് കുടുംബവും താമസിക്കുന്നത്. താഹിറക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇതുസംബന്ധിച്ച കൂടുതൽ പരിശോധകൾ നടത്തുമെന്നും പോലീസ് പറഞ്ഞു.

വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.ഞായറാഴ്ചയാണ് ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ ഹസൻ റിഫായിക്ക് ഛർദിയും അവശതയുമുണ്ടായത്.

തുടർന്ന വീടിനു സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടി. ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലെക്ക് റഫർ ചെയ്യുകയായിരുന്നു.

തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരിച്ചു. ഭക്ഷ്യവിഷബാധയെന്നായിരുന്നു ആദ്യഘട്ടത്തിലെ സംശയം.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിൽ വച്ച് കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

ഇതിനിടെ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, ഫോറൻസിക് വിഭാഗം ചേർന്ന് അരിക്കുളത്തെ ഐസ്ക്രീം വിറ്റ കടയിൽനിന്നു സാമ്പിൾ എടുത്ത ശേഷം കട അടപ്പിക്കുകയും ചെയ്തു.

മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ ശരീരത്തിൽ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തിയത്.

ഇതേതുടർന്ന് കൊയിലാണ്ടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment