ട്രെയിനിലെ തീവയ്പ്: പ്രതി ഡല്‍ഹിയിലേക്ക് തിരികെ പോയെന്ന് സൂചന

കോഴിക്കോട്: ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫ് കേരളം വിട്ടതായി പോലീസിന്റെ സംശയം.

ഇയാള്‍ ഡല്‍ഹിയിലേക്ക് തിരികെ പോയതായാണ് നിഗമനം. ട്രെയിനില്‍ തീയിട്ട ശേഷം ഇയാള്‍ കോഴിക്കോട് ഇറങ്ങിയില്ലെന്നും കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നുവെന്നുമാണ് പോലീസ് കരുതുന്നത്.

അവിടെ നിന്ന് മംഗലാപുരം വഴി ഡല്‍ഹിയിലേക്ക് പോയെന്നുമാണ് നിഗമനം. ഇയാള്‍ ഗാസിയാബാദിലോ നോയിഡയിലോ ഇറങ്ങാനുള്ള സാധ്യതയും പോലീസ് ചൂണ്ടിക്കാട്ടുന്നു.

ഷാറൂഖ് സെയ്ഫ് ഉപേക്ഷിച്ച ബാഗില്‍ നിന്ന് ഗാസിയാബാദില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വിലാസം അടക്കം കണ്ടെടുത്തിരുന്നു. ഡല്‍ഹിയില്‍ വച്ച്‌ മാര്‍ച്ച്‌ 31ന് ഉച്ചകഴിഞ്ഞാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യുന്നത്.

സിം കാര്‍ഡ് എടുത്തുമാറ്റിയ ശേഷം ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ പോലീസിന് ലഭിച്ചിരുന്നു.

ഗാസിയാബാദില്‍ എത്തുമ്പോള്‍ അറസ്റ്റു ചെയ്യുകയാണ് ലക്ഷ്യം. റെയില്‍വേ പോലീസിന്റെ തൃശൂരില്‍ നിന്നും സിഐയുടെ നേതൃത്വത്തില്‍ നാലംഗ സംഘം ഡല്‍ഹിയിലെത്തി.

നേരത്തെ കോഴിക്കോട് റെയില്‍വേ പോലീസ് സ്‌റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥര്‍ വിമാനമാര്‍ഗം നോയിഡയില്‍ എത്തിയിരുന്നു.

ഇയാള്‍ ഒരു മരപ്പണിക്കാരനാണെന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പോലീസ് മനസ്സിലാക്കുന്നു. മരപ്പണിയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ അയാള്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.

ഡല്‍ഹിയിലെ ഒരു പബ്ലിക സ്‌കൂളിലാണ് പഠിച്ചതെന്ന് പറയുന്നു. എന്നാല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ലോക് ചെയ്തുവച്ചിരിക്കുകയാണ്.

ആര്‍പിഎഫ് ഐ.ജി ഈശ്വര റാവു ഇന്ന് കോഴിക്കോട് എത്തും. തീപിടുത്തമുണ്ടായ ഡി1, ഡി2 കമ്പാർട്ടുമെന്റുകള്‍ പരിശോധനയ്ക്കായി സ്‌റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.

Related posts

Leave a Comment