വനിതാ താരങ്ങളുടെ ലൈംഗികാരോപണം; റെസ്ലിങ്ങ് ഫെഡറേഷന്‍ പ്രസിഡൻറ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് രാജിവെച്ചേക്കും

റെസ്ലിങ്ങ് ഫെഡറേഷന്‍ പ്രസിഡൻറ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് രാജിവെച്ചേക്കും.

വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാരോപണം ഉയര്‍ത്തി സമരം ചെയ്യുന്നതിൻറെ പശ്ചാത്തലത്തിലാണ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് രാജിവെച്ചേക്കുമെന്ന സൂചന ഉയരുന്നത്.

24 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്ന് കായികമന്ത്രാലയം ബ്രിജ്ഭൂഷണ്‍ സിംഗിനോട് ആവശ്യപ്പെട്ടിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൈസര്‍ഗഞ്ജിലെ ബിജെപി എംപി കൂടിയാണ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ്.

ഗുസ്തി താരങ്ങളുടെ ആരോപണത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡൻറ് പിടി ഉഷ പ്രതികരിച്ചിരുന്നു. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളുടെ കനത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് തന്റെ സ്വകാര്യ ട്വിറ്റര്‍ ഹാന്‍ഡിലൂടെ ഒളിമ്ബ്യന്‍ പിടി ഉഷ നയം വ്യക്തമാക്കിയത്.

വനിതാ ഗുസ്തി താരങ്ങളുടെ ആരോപണം ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ അന്വേഷിക്കും, പി.ടി ഉഷ

ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രസിഡൻറ് എന്ന നിലയില്‍ അംഗങ്ങള്‍ക്ക് ഇടയില്‍ ഗുസ്തിതാരങ്ങളുടെ വിഷയം ഉന്നയിച്ചു എന്ന് പിടി ഉഷ തന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെ അറിയിച്ചു.

കായികതാരങ്ങളുടെ ക്ഷേമമാണ് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രഥമ പരിഗണന എന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കായികതാരങ്ങളോട് മുന്നോട്ട് വരാനും അവരുടെ പ്രശ്‍നങ്ങള്‍ പങ്കുവെക്കാനും അഭ്യര്‍ത്ഥിക്കുന്നതായും ഒളിമ്പ്യൻ കൂട്ടിച്ചേര്‍ത്തു.

താരങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ പൂര്‍ണതോതിലുള്ള ഒരു അന്വേഷണം നടത്തും. ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നതിനായും തീരുമാനങ്ങള്‍ എടുക്കുന്നതിനായും ഒരു പ്രത്യേക സമിതി രൂപീകരിക്കാനും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പിടി ഉഷ വ്യക്തമാക്കി.

ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരെ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ദിവസം പ്രതിഷേധം ആരംഭിച്ചത്.

സര്‍ക്കാര്‍ ഉറപ്പ് മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും തൃപ്തികരമായ ഉത്തരമില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വനിത ഗുസ്തി താരങ്ങള്‍ക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ സമരത്തിന് പിന്തുണയുമായി എത്തിയ സിപിഐഎം പി ബി അംഗം ബൃന്ദ കാരാട്ടിനെ വേദിയില്‍ നിന്ന് താരങ്ങള്‍ മടക്കി. സമരത്തിന് രാഷ്ട്രീയം ഇല്ലെന്ന് വ്യക്തമാക്കിയാണ് താരങ്ങള്‍ വൃന്ദ കാരാട്ടിനെ മടക്കിയത്.

താരങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല സന്ദര്‍ശിച്ചതെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി.

Related posts

Leave a Comment