മദ്യലഹരിയിലായിരുന്ന റസീന ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചതിന് പിന്നാലെ നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ചു, മര്‍ദിച്ചു

മാഹി: പിഞ്ചുകുഞ്ഞുങ്ങളുമായി ബൈക്കില്‍ പോകുകയായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയും ഇടപെട്ട നാട്ടുകാരെയും പൊലീസുകാരെയുമടക്കം മര്‍ദ്ദിക്കുകയും ചെയ്ത യുവതിയെ പന്തക്കല്‍ പൊലീസ് അറസ്റ്റുചെയ്തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

വടക്കുമ്പാട്‌ കുളി ബസാറിലെ കാരാട്ടുകുന്ന് കല്യാണം വീട്ടില്‍ റസീനയെയാണ് (29) രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചത്. കഴിഞ്ഞ ആഴ്ച തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ കടയില്‍ കയറിയും റസീന അതിക്രമം കാട്ടിയിരുന്നു.

ബുധനാഴ്ച സന്ധ്യയോടെയാണ് മദ്യപിച്ചെത്തിയ യുവതി പന്തോക്കാട്ടില്‍ അഴിഞ്ഞാടിയത്. മുന്‍ മാഹി നഗരസഭാംഗം ചെമ്പ്രയിലെ ഉത്തമന്‍ തിട്ടയിലിന്റെ മകള്‍ അനിഷയും ഭര്‍ത്താവ് പ്രശാന്തും ഇരു കുഞ്ഞുങ്ങളുമായി പോകുന്നതിനിടയിലാണ് യുവതി ഓടിച്ച ബെലനോ കാര്‍ ഇടിച്ചത്.

ദമ്പതികള്‍ക്കും ഏഴും മൂന്നും വയസുള്ള കുഞ്ഞുങ്ങള്‍ക്കും പരിക്കേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ അപകടത്തില്‍ നിന്ന് ഇവര്‍ ഒഴിവായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് തെറിച്ചുപോയിരുന്നു.

സംഭവം ചോദ്യം ചെയ്ത നാട്ടുകാരുടെ നേരെ കാറില്‍ നിന്ന് ഇറങ്ങിയ യുവതി വെല്ലുവിളി നടത്തുകയായിരുന്നു.

ആളുകളെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാന്‍ യുവതി ഒരുമ്പെട്ടതോടെയാണ് പൊലീസ് എത്തിയത്. പൊലീസിനെയും യുവതി കൈയേറ്റം ചെയ്തു. തുടര്‍ന്ന് ബലം പ്രയോഗിച്ച്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവര്‍ ഓടിച്ച കാറിനുള്ളില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. വൈദ്യ പരിശോധനക്ക് വിധേയമാക്കിയതിനു ശേഷം മാതാവിനും സഹോദരനുമൊപ്പം രാത്രി വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു.

മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടം വരുത്തിയതിനും മര്‍ദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനുമടക്കം ഇന്ത്യന്‍ ശിക്ഷാ നിയമം 279,337,294( ബി), 323, 427, 185 എം.വി.ആക്‌ട് എന്നിവ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്.

തലശ്ശേരി വടക്കുമ്പാട്‌ കൂളി ബസാറിലെ കല്ലാണം വീട്ടില്‍ യുവതി തനിച്ചാണ് താമസം.

 

Related posts

Leave a Comment