യുവതികളെ വേണമെന്ന് ഡിംപിളിനോട് മറ്റ് പ്രതികള്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു; കൊച്ചിയില്‍ മോഡലിനെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച്‌ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്.

അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശി ഡിംപിൾ ലാമ്പ ( ഡോളി- 21 )യെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ഡിജെ പാര്‍ട്ടി നടന്ന കൊച്ചിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സുഹൃത്തും മോഡലുമായ ഡിംപിൾ ലാമ്പയാണ് ബാര്‍ ഹോട്ടലിലേയ്ക്ക് ഡിജെ പാര്‍ട്ടിക്കായി തന്നെ കൊണ്ടുപോയതെന്നാണ് ബലാത്സംഗത്തിനിരയായ 19കാരിയുടെ മൊഴി.

ശേഷം ബിയറില്‍ എന്തോ പൊടി കലര്‍ത്തിയെന്നും അവശയായ തന്നെ മൂന്ന് യുവാക്കള്‍ക്കൊപ്പം കാറില്‍ കയറ്റിവിട്ടത് ഡിംപിളാണെന്നും യുവതിയുടെ മൊഴിയിലുണ്ട്.  ഇതേത്തുടര്‍ന്നാണ് ഡിംപിളിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ ഡിജെ പാര്‍ട്ടികളില്‍ ഡിംപിൾ നിറസാന്നിദ്ധ്യമാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചിയിലെ ഫാഷന്‍ഷോകളിലും ഡിംപിൾ പങ്കെടുത്തിരുന്നു.

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ കൊടുങ്ങല്ലൂര്‍ സ്വദേശി വിവേക്(26), നിധിന്‍(25), സുധീപ്(27) എന്നിവരുമായി ഡിംപിളിന് നേരത്തേ പരിചയമുണ്ടായിരുന്നു.

കൊടുങ്ങല്ലൂരില്‍ നിന്ന് വ്യാഴാഴ്ച കൊച്ചിയിലെത്തിയ യുവാക്കള്‍ ഡിംപിളിനെ ഫോണില്‍ വിളിച്ച്‌ പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നും ഇതിനായി യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായി പൊലീസ് പറയുന്നു.

ഇതിനാല്‍ സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ നീക്കം നടന്നതായും പൊലീസ് സംശയിക്കുന്നു. കടത്തിക്കൊണ്ടുപോകല്‍, ബലാത്സംഗക്കുറ്റം എന്നിവയ്ക്ക് പുറമേ ഗൂഢാലോചനാക്കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Related posts

Leave a Comment