കേബിള്‍ പാലം അപകടം: 60ലധികം പേര്‍ മരിച്ചു; പാലത്തില്‍ പരിധിക്കപ്പുറം ജനങ്ങള്‍ നിന്നത് അപകടത്തിന് കാരണമായെന്ന് സൂചന; രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും നാവികസേനയും എന്‍ഡിആര്‍എഫും സ്ഥലത്ത്

ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബിയിലുണ്ടായ കേബിള്‍ പാലം അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. അറുപതിലധികം പേര്‍ മരിച്ചതായി ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെര്‍ജ വ്യക്തമാക്കി.

അപകടം സംഭവിച്ച മച്ചു നദിക്കരയില്‍ എത്തിയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

60ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 6.40ഓടെയായിരുന്നു അപകടം നടന്നതെന്നും മന്ത്രി ബ്രിജേഷ് മെര്‍ജ പ്രതികരിച്ചു. മോര്‍ബി ജില്ലയിലെ മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിള്‍ പാലമായിരുന്നു തകര്‍ന്ന് വീണത്.

രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം വ്യോമസേന വിമാനത്തില്‍ എത്തി. വഡോദര എയര്‍പോര്‍ട്ടില്‍ നിന്ന് രാജ്‌കോട്ട് എയര്‍പോര്‍ട്ടിലേക്ക് രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കൂടി യാത്ര തിരിച്ചതായി എന്‍ഡിആര്‍എഫ് ഡിഐജി മൊഹ്‌സെന്‍ ഷാഹിദി അറിയിച്ചു. നേവിയിലെ 50 പേരും വ്യോമസേനയില്‍ നിന്ന് 30 പേരും ഏഴ് അഗ്നിശമനസേനാ സംഘവും മോര്‍ബിയിലെത്തിയിട്ടുണ്ട്. ജാമ്‌നാനഗറിലുള്ള നേവല്‍ സ്റ്റേഷനില്‍ നിന്ന് 40 പേരുടെ പ്രത്യേക സംഘത്തെയും രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. മറൈന്‍ കമാന്‍ഡോസ്, നീന്തല്‍ വിദഗ്ധര്‍ എന്നിവരടങ്ങിയ സംഘമാണ് എത്തിയിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് രാജ്കോട്ട് സിവില്‍ ആശുപത്രിയില്‍ പ്രത്യേക ഐസോലേഷന്‍ വാര്‍ഡ് ആരംഭിച്ചു.

അപകടസമയത്ത് പാലത്തില്‍ നൂറുക്കണക്കിന് ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പാലത്തില്‍ 400 പേര്‍ നിന്നിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ദീപാവലി അവധിക്കും മറ്റുമായി നാട്ടിലെത്തിയ നിരവധിയാളുകള്‍ അപകടത്തില്‍പ്പെട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. വിനോദസഞ്ചാരികള്‍ നിരന്തരമായി എത്തുന്ന സ്ഥലം കൂടിയാണിത്. പാലത്തില്‍ പരിധിയില്‍ അപ്പുറം ജനങ്ങള്‍ കയറിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. പാലം തകര്‍ന്ന് വീണപ്പോള്‍ ആളുകള്‍ മീതെയ്‌ക്ക് മീതെ വീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പ്രതികരിച്ചു.

ദുരന്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും അനുശോചനം രേഖപ്പെടുത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും അപകടത്തില്‍ പരിക്കേറ്റവര്‍ക്കും ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രിയും ഗുജറാത്ത് സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

Leave a Comment