രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍

കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഇന്നുമുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കും.

കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

ഇന്നു മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ വീണ്ടും തുടങ്ങാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ദിനംപ്രതിയുള്ള കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നത്. വിമാനത്താവളങ്ങളും എയര്‍ലൈനുകളും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി സജ്ജമായിക്കഴിഞ്ഞു. മാര്‍ച്ച്‌ 27 മുതല്‍ ഒക്ടോബര്‍ 29 വരെ പ്രാബല്യത്തില്‍ വരുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള 60 വിമാനക്കമ്ബനികള്‍ക്കാണ് അനുമതിയുള്ളത്.

ഈ കാലയളവില്‍ രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമായി 1,783 സര്‍വീസുകളാണ് നടത്തുകയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സലാം എയര്‍, എയര്‍ അറേബ്യ അബുദാബി, ഖന്റാസ്, അമേരിക്കന്‍ എയര്‍ലൈന്‍ എന്നിവയുള്‍പ്പെടെ ഏതാനും പുതിയ എയര്‍ലൈനുകളും പുതുതായി പവര്‍ത്തനം ആരംഭിക്കും.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി എയര്‍ ബബിള്‍ ക്രമീകരണങ്ങള്‍ക്ക് കീഴിലാണ് നിലവില്‍ വിദേശ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് കണക്കിലെടുത്ത് മാര്‍ച്ച്‌ 27 മുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ പുനഃരാരംഭിക്കുമെന്ന് ഈ മാസം ആദ്യം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കായി വിദേശ വിമാനങ്ങളില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടണമെന്ന നിബന്ധന നീക്കം ചെയ്യുന്നതുള്‍പ്പെടെ അന്താരാഷ്ട്ര വിമാന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു.

Related posts

Leave a Comment