പുനലൂര്‍-കൊല്ലം പാത വൈദ്യുതീകരണം: സുരക്ഷാപരിശോധന നടത്തി

പുനലൂര്‍: പുനലൂര്‍-കൊല്ലം റെയില്‍പാത വൈദ്യുതീകരണ സുരക്ഷ പരിശോധനയും വേഗപരിശോധനയും പൂര്‍ത്തിയാക്കി. ദക്ഷിണ റെയില്‍വേയുടെ സതേണ്‍ സര്‍ക്കിള്‍ സുരക്ഷ കമീഷണര്‍ അഭയകുമാര്‍ റായിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൊല്ലത്ത് നിന്നും പകല്‍ 11.30ന് ആരംഭിച്ച വൈദ്യുതീകരണ സുരക്ഷാപരിശോധന 12.30 ഓടെ പുനലൂര്‍ സ്റ്റേഷനില്‍ അവസാനിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ട്, വേഗം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. തുടര്‍ന്ന് പുനലൂര്‍ നിന്ന് കൊല്ലത്തേക്ക് പുതിയ ലൈനില്‍ ബന്ധിപ്പിച്ച്‌ എന്‍ജിന്‍ ഓടിച്ച്‌ വേഗവും പരിശോധിച്ചു. പെരിനാട് സബ്സ്റ്റേഷനില്‍ നിന്ന് 25000 വോള്‍ട്ട് വൈദ്യുതിയാണ് പുതിയ ലൈനിലേക്ക് ചാര്‍ജ് ചെയ്തത്.

പരിശോധനയുടെ മുന്നോടിയായി മധുര ഡിവിഷന്‍ മാനേജര്‍ പി. ആനന്ദ് രഘുനാഥും സംഘവും ശനിയാഴ്ച പ്രാഥമിക പരിശോധന നടത്തി അപാകതകള്‍ കണ്ടെത്തി പരിഹരിച്ചിരുന്നു. ലൈന്‍ വൈദ്യുതീകരണത്തില്‍ നിരവധി ചെറിയ ന്യൂനതകള്‍ പരിശോധനയില്‍ പലയിടത്തും കണ്ടെത്തി. ഇതുകൂടി പരിഹരിച്ച്‌ വീണ്ടും പരിശോധന നടത്തിയ ശേഷമായിരിക്കും പൂര്‍ണമായും ഈ ലൈനില്‍ വൈദ്യുതി എന്‍ജിന്‍ ഓടിക്കുക.

ഈ ലൈനിന്‍റെ ഭാഗമായുള്ള പുനലൂര്‍-ചെങ്കോട്ട പാതകൂടി വൈദ്യുതീകരിച്ചാലേ പൂര്‍ണമായ പ്രയോജനം ലഭിക്കുകയുള്ളൂ. ഇതിനായി പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ചീഫ് പ്രോജക്‌ട് ഡയറക്ടര്‍ സെമീര്‍ ബെയ്ഗ്, പ്രിന്‍സിപ്പല്‍ ചീഫ് ഇലക്‌ട്രിക്കല്‍ എന്‍ജിനീയര്‍ ആര്‍.സി. മേത്ത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related posts

Leave a Comment