സംസ്ഥാനത്ത് പബ്ബിന് പുറമെ കാസിനോകള്‍? നിയമസഭയില്‍ എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ തുറക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞതിന് പിന്നാലെ ഉയര്‍ന്ന മറ്റൊരു ചോദ്യമായിരുന്നു കാസിനോകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്നത്. ഇപ്പോള്‍ നിയമസഭയിലും ഈ ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം ഇതുവരെ സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ തന്നെ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.

മാത്രമല്ല സംസ്ഥാനത്ത് മദ്യത്തിന്റെ വില്‍പന സംബന്ധിച്ച ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ബാറുകള്‍ അടച്ചിട്ടപ്പോള്‍ വിറ്റഴിക്കപ്പെട്ട മദ്യത്തേക്കാള്‍ വളരെ കുറവ് മദ്യമാണ് 2018-19 കാലത്ത് വിറ്റഴിച്ചതെന്ന് മന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്ന 2015-2016 വര്‍ഷത്തില്‍ 220.58 ലക്ഷം കെയ്‌സ് മദ്യം വിറ്റു. എന്നാല്‍ നിയന്ത്രണം പിന്‍വലിച്ച 2018-2019 കാലത്ത് 214.34 കെയ്‌സ് മദ്യമാണ് വിറ്റതെന്നും മന്ത്രി പറഞ്ഞു.

കൂടാതെ സംസ്ഥാനത്ത് കൂടുതല്‍ ലഹരിമുക്ത കേന്ദ്രങ്ങള്‍ തുറക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ താലൂക്കിലും ലഹരിമുക്ത കേന്ദ്രങ്ങള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. നിലവിലുള്ള ഇത്തരം കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യവും കിടക്കകളുടെ എണ്ണവും കൂട്ടുമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

Related posts

Leave a Comment