യാതൊരു ശാരീരിക അസ്വസ്ഥതയും ഇല്ലാതിരുന്നിട്ടും സരിതയെ കോവിഡ് തട്ടിയെടുത്തത് ഉറക്കത്തില്‍, നഴ്‌സിന്റെ മരണത്തില്‍ ഞെട്ടി കേരളം

തിരുവനന്തപുരം: വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്സ് കോവിഡ് ബാധിച്ച്‌ മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ ബന്ധുക്കളും ആരോ​ഗ്യ പ്രവര്‍ത്തകരും.

ഗ്രേഡ് വണ്‍ നഴ്സിങ് ഓഫിസര്‍ പുത്തന്‍ചന്ത വില്വമംഗലം വീട്ടില്‍ പി.എസ്.സരിതയാണ് കോവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം മരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന യുവതിയുടെ പെട്ടെന്നുണ്ടായ മരണത്തിന്റെ ആഘാതത്തിലാണ് ആശുപത്രിയിലെ സഹപ്രവര്‍ത്തകരായ ആരോഗ്യപ്രവര്‍ത്തകര്‍.

കുണ്ടറ ഇളമ്ബല്ലൂര്‍ സ്വദേശിനിയാണ് സരിത. കല്ലറയിലെ കോവിഡ് കെയര്‍ സെന്ററിലായിരുന്നു സരിതക്ക് ഡ്യൂട്ടി. ജനുവരി എട്ട് മുതല്‍ 17 വരെയാണ് കല്ലറ സിഎഫ്‌എല്‍ടിസിയില്‍ സരിത ഡ്യൂട്ടി ചെയ്തത്. ഡ്യൂട്ടി അവസാനിച്ച തിങ്കളാഴ്ച ദിവസമാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നു കോവിഡ് പരിശോധന നടത്തിയത്. പുത്തന്‍ചന്തയിലുള്ള വീട്ടില്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിച്ചു. ഒരു ദിവസം പിന്നിടും മുന്‍പാണ് വിധി മരണത്തിന്റെ രൂപത്തിലെത്തിയത്.

മറ്റ് അസ്വസ്ഥതകളൊന്നും ഇല്ലാതിരുന്ന സരിത ഉറക്കത്തിനിടെയാണ് മരിച്ചത്. ഇതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. പുതിയ കോവിഡ് വകഭേദം അത്ര ഗുരുതരമല്ല എന്ന് ആവര്‍ത്തിക്കുമ്ബോഴും ഇത്തരം അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. ഭര്‍ത്താവ് എസ്.യേശുമണി ഗള്‍ഫിലാണ്. മകള്‍ അര്‍ഥന അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ബിഎസ് സി ഒഫ്താല്‍മോളജി വിദ്യാര്‍ഥിനി. മകന്‍ അനന്തകൃഷ്ണന്‍ ഞെക്കാട് സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി. സംസ്കാരം ഇന്ന് നടക്കും.

Related posts

Leave a Comment