മുൻ മന്ത്രി തെരുവിൽ പിസ വിൽക്കുന്നു, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

താലിബാന്‍ ഭരണം പിടിച്ചതോടെ അഫ്ഗാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. പുതിയ മന്ത്രിമാരെ താലിബാന്‍ നിയോഗിക്കാന്‍ തുടങ്ങിയെന്നാണ് വിവരം. അതേസമയം ഇപ്പോഴിതാ അഫ്ഗാന്റെ മുന്‍ മന്ത്രി സയ്യിദ് അഹമ്മദ് ഷാ സാദത്ത് ജര്‍മനിയിലെ ഒരു നഗരത്തില്‍ പിസ വില്‍ക്കുന്ന വാര്‍ത്തയും വന്നിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ…ആദ്യം പിസ വില്‍ക്കുന്ന അഫ്ഗാന്റെ പഴയ മന്ത്രിയെ കുറിച്ച് പറയാം. ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ പിസ വില്‍ക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഇപ്പോള്‍ അഹമ്മദ് ഷാ സാദത്ത്. ഇദ്ദേഹം കച്ചവടം ചെയ്യുന്നത് പ്രാദേശിക പത്രത്തിന്റെ മാധ്യമപ്രവര്‍ത്തകനാണ് ക്യാമറയില്‍ പകര്‍ത്തിയത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരച്ച് ബാഗ് തൂക്കി അദ്ദേഹം നടക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. രണ്ട് മാസ്റ്റര്‍ ബിരുദമുള്ള വ്യക്തിയാണ് സയ്യിദ് അഹമ്മദ് ഷാ സാദത്ത്. കമ്യൂണിക്കേഷനിലും ഇലക്ട്രോണിക് എന്‍ജിനിയറിങിലും. ഓക്‌സഫഡ് സര്‍വകലാശാലയിലാണ് പഠിച്ചത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിന്റെ സാഹചര്യം മൊത്തം മാറുകയും അമേരിക്ക പിന്‍വാങ്ങുകയും താലിബാന്‍ ഭരണം പിടിക്കുകയും ചെയ്തിരിക്കെയാണ് അഫ്ഗാനിലെ മുന്‍ മന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥ വാര്‍ത്തയായിരിക്കുന്നത്. ഇത്രവേഗം അഷറ്ഫ് ഗനി ഭരണകൂടം വീഴുമെന്ന് പ്രതീക്ഷിച്ചില്ല എന്നായിരുന്നു നിലവിലെ അഫ്ഗാന്റെ സാഹചര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അഹമ്മദ് ഷാ സാദത്തിന്റെ പ്രതികരണം.
അല്‍ ജസീറ അറബിയയും ചില പ്രാദേശിക മാധ്യമങ്ങളുമാണ് അഫ്ഗാനിലെ മുന്‍ മന്ത്രിയുടെ തെരുവിലെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജര്‍മന്‍ നഗരത്തില്‍ സൈക്കിളില്‍ പിസ വില്‍ക്കുന്ന ഫോട്ടോകളും ഇതിലുണ്ട്. രണ്ടു വര്‍ഷം മുമ്പ് അഫ്ഗാന്റെ വാര്‍ത്താ വിതരണ മന്ത്രിയായിരുന്നുവെന്ന് അഹമ്മദ് ഷാ സാദത്ത് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ഇപ്പോഴത്തെ ജോലി സംബന്ധിച്ചും വിശദീകരിച്ചു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മാധ്യമങ്ങള്‍ അഹമ്മദ് ഷാ സാദത്തിന് പിന്നാലെയായി. ഒടുവില്‍ അദ്ദേഹം സ്‌കൈ ന്യൂസ് അറബിയയോടെ ചിത്രം തന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. 2018ലാണ് അദ്ദേഹം അഷ്‌റഫ് ഗനി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയായിരുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം 2020ല്‍ രാജിവച്ചു. കഴിഞ്ഞ ഡിസംബറിലാണ് ജര്‍മനിയിലെത്തിയത്. അതേസമയം ഭരണസമിതി തയ്യാറാക്കുന്ന തിരക്കിലാണ് താലിബാന്‍. ഒരേ സമയം അമേരിക്കയുമായും പഞ്ചഷിറിലെ വടക്കന്‍ സഖ്യവുമായും അവര്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നു. അമേരിക്കക്കെതിരെ വ്യാപകമായ ആക്രമണം നടത്തിയിരുന്ന ഇബ്രാഹിം സദറിനെയാണ് അഫ്ഗാന്റെ പുതിയ ആഭ്യന്തര മന്ത്രിയായി താലിബാന്‍ നിയോഗിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

Related posts

Leave a Comment