മന്ത്രി എ കെ ശശീന്ദ്രന് ആശ്വാസമായി പൊലീസ് റിപ്പോർട്ട്. കുണ്ടറ പീഡന പരാതിയിൽ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയാണ് റിപ്പോർട്ട്. മന്ത്രിക്കെതിരെ കെസെടുക്കാനാവില്ലെന്ന് കാണിച്ച് ശസ്താംകോട്ട ഡി.വൈ.എസ്.പി. കൊല്ലം റൂറൽ എസ്.പിക്കാണ് റിപ്പോർട്ട് നൽകിയത്. മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന നിയമോപദേശവും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഫോൺ വിളി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രൻ കുറ്റക്കാരനല്ലെന്നാണ് കഴിഞ്ഞ ദിവസം സർക്കാരിന് ലഭിച്ച നിയമോപദേശം. പീഡന പരാതി തീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇരയുടെ പിതാവിനെ ഭീക്ഷണിപ്പെടുത്തിയെന്ന പരാതി നിലനിൽക്കില്ലെന്നായിരുന്നു നിയമോപദേശം. നല്ല രീതിയിൽ തീർക്കണം എന്ന മന്ത്രിയുടെ ഭാഷാ പ്രയോഗത്തിൽ തെറ്റായിട്ട് ഒന്നുമില്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. സംഭവം ‘നല്ല നിലയിൽ പരിഹരിക്കണ’മെന്നു പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ഫോണിൽ പറഞ്ഞത് ഒത്തുതീർപ്പ് ശ്രമമോ ഭീഷണിയോ അല്ലെന്ന് മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിലെ വാക്കുകൾ ഉദ്ധരിച്ചുള്ള നിയമോപദേശത്തിൽ പറഞ്ഞിരുന്നു. ‘നല്ലപോലെ’ എന്നതിന് നല്ലവണ്ണം, ശരിയായിട്ട്, വേണ്ടതുപോലെ (well, very well, in the proper way) എന്നും പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീർക്കുക (find remedy, cure, solve)എന്നുമാണ് നിഘണ്ടുവിൽ അർത്ഥം. അതേസമയം ക്ലീൻ ചിറ്റോടെ നിയമപരമായി ഏറക്കുറെ സുരക്ഷിതനായ നിലയിലാണ് ശശീന്ദ്രൻ. പെൺകുട്ടി ഗവർണർക്ക് കൊടുത്ത പരാതി മാത്രമാണ് നിയമപരമായി ഇനി മന്ത്രിക്കു മുന്നിൽ അവശേക്ഷിക്കുന്ന കാര്യം. അതേസമയം, ഇനി ഈ വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഉന്നയിക്കുമോ എന്നതാണ് പ്രസക്തമായ കാര്യം.
രാഷ്ട്രീയമായ വലിയ പ്രതിസന്ധിയിൽ നിന്ന് മന്ത്രി എ.കെ.ശശീന്ദ്രന് ആശ്വാസം നൽകുന്നതാണ് പൊലീസ് റിപ്പോർട്ട്. നിലവിലെ തെളിവുകൾ വെച്ച് മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് ശാസ്താംകോട്ട ഡി.വൈ.എസ്.പി.രാജ് കുമാർ കൊല്ലം റൂറൽ എസ്.പി.ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പീഡന പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല, വിഷയം നല്ല രീതിയിൽ പരിഹരിക്കണമെന്നാണ് മന്ത്രി പറഞ്ഞത്.
ഇരയുടെ പേരോ ഇരയ്ക്കെതിരായ പരാമർശമോ മന്ത്രിയുടെ സംഭാഷണത്തിലില്ല. കേസുമായി ബന്ധപ്പെട്ട മറ്റൊരു പരാതിക്കാരനായ യൂത്ത് ലീഗ് നേതാവ് അഡ്വ സജൽ ഉന്നയിച്ച വാദങ്ങളും റിപ്പോർട്ടിൽ തള്ളുന്നു. മകളെയൊ തന്നെയോ മന്ത്രി നേരിട്ട് കണ്ടിട്ടില്ലെന്നും, കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടില്ലെന്നുമുള്ള പരാതിക്കാരിയുടെ അച്ഛന്റെ മൊഴി ചൂണ്ടി കാട്ടിയാണ് സജന്റെ പരാതി അടിസ്ഥാനമില്ലാത്തതെന്ന് പൊലീസ് പറയുന്നത്. “എല്ലാം നിങ്ങൾ വിലയിരുത്തിക്കൊള്ളൂ” എന്നായിരുന്നു ക്ലീൻ ചിറ്റിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ പ്രതികരണം . നിർബന്ധപൂർവം ഏതെങ്കിലും കേസ് പിൻവലിക്കണമെന്ന നിർദേശമോ ഭീഷണിയുടെ സ്വരത്തിലുള്ള പദപ്രയോഗമോ ഇല്ലാത്തതിനാൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകൃത്യം നിലനിൽക്കില്ലെന്നും ജില്ലാ ഗവ. പ്ലീഡർ ആർ സേതുനാഥൻ പിള്ള ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാറഇന് നൽകിയ നിയമോപദേശത്തിൽ പറയുന്നു.