സംസ്ഥാനത്തെ ലഹരി മാഫിയ സംഘത്തിലെ കണ്ണികൾ പിടിയിൽ. എറണാകുളത്തെ കാക്കനാടാണ് സംഭവം. പിടിക്കപ്പെടാതിരിക്കാൻ അതിബുദ്ധി കാണിച്ചതാണ് ലഹരിമരുന്നു വിൽപന സംഘം പോലീസ് വലയിൽ വീഴാൻ കാരണമായത്. ആഡംബര കാറുകളിൽ സഞ്ചരിച്ചിരുന്ന ഇവർ കുടുംബാംഗങ്ങളാണെന്നു വരുത്തി പരിശോധനകളിൽനിന്നു രക്ഷപ്പെടാൻ നായയെയും ഒപ്പം കരുതിയിരുന്നു. വൻ തുകയ്ക്കുള്ള ലഹരിമരുന്ന് ഇവിടെനിന്നു പ്രതികൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇടപാടുകളെക്കുറിച്ചു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ്, എക്സൈസ് സ്പെഷൽ സ്ക്വാഡ്, കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എന്നിവർ വാഴക്കാല മേടാ ലേപ്പാടം റോഡിൽ മർഹബ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിലും കാറിലുമായി നടത്തിയ തിരച്ചിലിൽ 84 ഗ്രാം എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, ഷബ്ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ, കാസർഗോഡ് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരാണ് പിടിയിലായത്. ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽനിന്ന് എത്തിച്ചിരുന്ന എംഡിഎംഎ, എൽഎസ്ഡി, ലഹരിഗുളികകൾ എന്നിവയടക്കമുള്ള വിലകൂടിയ ലഹരിമരുന്നാണ് ഇവർ വിൽപന നടത്തിയിരുന്നത്. ഇവരിൽനിന്ന് ഇതു വാങ്ങി ഉപയോഗിച്ചിരുന്നവരുടെ വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തി. ഇവരുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും എന്നാണ് സൂചന.
അതേസമയം എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ മൂന്നാമത്തെ വൻകിട ലഹരി രുന്നു വേട്ടയാണ് എക്സൈസ് നടത്തുന്നതെന്ന് എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടി.എ. അശോക് കുമാർ പറഞ്ഞു.
കളമശേരിയും കാക്കനാടും കേന്ദ്രീകരിച്ചു ലഹരിമരുന്നു വിൽപനയും ഉപയോഗവും കൂടിവരുന്നതായി നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളുടെ ഉള്ളിൽ സ്റ്റാംപ് നിറച്ച് കൊച്ചിയിലെത്തിച്ചത് ഉൾപ്പടെ പിടികൂടിയിട്ടുണ്ട്. പ്രദേശത്തെ സമ്പന്നരുടെ മക്കളെയും ടെക്കികളെയും ലക്ഷ്യമിട്ടാണ് ലഹരിമരുന്നു സംഘങ്ങൾ ഏറെയും പ്രവർത്തിക്കുന്നത്. എക്സൈസ് കമ്മിഷണറുടെ സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാറിനു ലഭിച്ച വിവരത്തെ തുടർന്നായിരുന്നു കാക്കനാട്ടെ പരിശോധന. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതിബുദ്ധി കാണിച്ചത് വിനയായി; ആഡംബര കാറിൽ നായയുമായി ‘കുടുംബ’ യാത്ര, പിടിയിലായത് വൻ ലഹരി സംഘം
