ന്യൂഡൽഹി : കൊവിഡ് വ്യാപനത്തെ ചെറുക്കാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സിന് കൊവിഡ് വകഭേദങ്ങളായ ആൽഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കയിലെ ഉന്നത മെഡിക്കൽ ഗവേഷണ ഏജൻസി സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടന ഇനിയും അംഗീകാരം നൽകാത്ത കൊവാക്സിൻ ഇപ്പോഴത്തെ ഈ അംഗീകാരം മുതൽക്കൂട്ടാകും. യുഎസ് ആരോഗ്യ മനുഷ്യ സേവന വകുപ്പിന്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) ആണ് കൊവാക്സിൻ നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇത് ഭാവിയിൽ കൊവാക്സിനെ ലോകത്തിൽ സ്വീകാര്യത നേടാൻ സഹായിച്ചേക്കും.
കൊവാക്സിൻ ഉപയോഗിക്കുമ്ബോൾ കൊവിഡിനെ ചെറുക്കുന്നതിനുള്ള ആന്റി ബോഡി എത്രത്തോളം ശരീരത്തിൽ നിർമ്മിക്കുന്നു എന്നത് അനുസരിച്ചാണ് വാക്സിന്റെ ഫലപ്രാപ്തി നിർണയിക്കുന്നത്. കൊവാക്സിന് പാർശ്വഫലങ്ങൾ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഐ സി എം ആർ, എൻ ഐവി എന്നിവയുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിൻ. കൊവിഡ് രോഗങ്ങളുടെ വ്യതിയാനങ്ങൾക്കെതിരെയും 78 ശതമാനത്തോളം ഫലപ്രദമാണിതെന്ന് മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇതിന് പുറമേ കൊവാക്സിൻ സ്വീകരിക്കുന്നവരിൽ കൊവിഡ് ബാധയുണ്ടായവരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കേസുകളുടെ എണ്ണത്തിലും കുറവുണ്ട്.