മിനുട്ടുകൾക്കുള്ളിൽ രണ്ട് തവണ കൊവിഡ് വാക്സിൻ കുത്തിവച്ചു, പരാതിയുമായി മധ്യവയസ്ക

കോഴിക്കോട്: തുടരെ തുടരെ രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കിയതിനെ തുടര്‍ന്നു കുഴഞ്ഞു വീണെന്നു പരാതി. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ (44) ആണ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. രാത്രി ഏഴുമണിയോടെ കുഴഞ്ഞുവീണ റജുലയെ വടകര സീയെം ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം, രണ്ട് ഡോസ് നല്‍കിയിട്ടില്ലെന്നും ആദ്യതവണ സിറിഞ്ച് കുത്തിയപ്പോള്‍ രക്തം കണ്ടതിനാല്‍ വാക്‌സിന്‍ നല്‍കാതെ പിന്നീട് വീണ്ടും കുത്തുകയായിരുന്നുവെന്നും ആയഞ്ചേരി പി.എച്ച്‌.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്ത് വ്യക്തമാക്കി.

പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് റജിലയെന്നും ഇടതു കണ്ണിന് അസ്വസ്‌ഥതയുണ്ടെന്നും ഭര്‍ത്താവ് നിസാര്‍ പറഞ്ഞു. ആയഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് റജിലയും നിസാറും വാക്സീന്‍ എടുത്തത്. റജിലയ്ക്കു രണ്ടു തവണ കുത്തിവയ്പ് എടുത്തത് എന്തിനെന്ന് അപ്പോള്‍ തന്നെ ചോദിച്ചിരുന്നെന്ന് നിസാര്‍ പറഞ്ഞു. കുത്തിവയ്പ് എടുത്തതിനു ശേഷം മൂന്നു മണിക്കൂര്‍ അവിടെ നിര്‍ത്തിയതിനു ശേഷമാണ് വിട്ടത്. രണ്ട് ഡോസ്‌ വാക്‌സിന്‍ എടുത്തതായി എഴുതി തരണമെന്ന് പറഞ്ഞപ്പോള്‍ അതിനു ആര്‍എംഒ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ കുഴഞ്ഞു വീണ റജിലയെ ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പക്ഷാഘാതത്തിന്റെ ലക്ഷണമുള്ളതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ അവിടെ നിന്നു നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോള്‍ രണ്ട് ഇന്‍ജക്ഷന്‍ എടുത്തതിന്റെ അടയാളം വ്യക്തമായി കണ്ടിരുന്നുവെന്ന് നിസാര്‍ പറഞ്ഞു. ഇടതുവശം തളര്‍ന്ന നിലയിലാണ്. അത് ക്രമേണ ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ഇവരുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ പറഞ്ഞു. എല്ലാവിധ ചികിത്സകളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കളക്ടര്‍, ഡി.എം.ഒ. തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെന്ന് നിസാര്‍ പറഞ്ഞു. രണ്ടു തവണ കുത്തിയെങ്കിലും ഒരു തവണ മാത്രമാണ് വാക്‌സീന്‍ നല്‍കിയതെന്നാണ് ആയഞ്ചേരി സിഎച്ച്‌സി മെഡിക്കല്‍ ഓഫിസറില്‍ നിന്ന് ലഭിച്ച മറുപടിയെന്നു ഡിഎംഒ ഡോ. വി.ജയശ്രീ പറഞ്ഞു.

Related posts

Leave a Comment