സാലഡ് വിളമ്ബാന്‍ വൈകി; ദേഷ്യത്തില്‍ ഭാര്യയെ കൈക്കോട്ട് കൊണ്ട് അടിച്ചു കൊന്ന് ഭര്‍ത്താവ്

സാലഡ് നല്‍കാന്‍ അല്‍പം വൈകിയതിന്റെ പേരില്‍ ഭാര്യയെ കൈക്കോട്ട് കൊണ്ട് അടിച്ചു കൊന്ന് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ശമീല്‍ എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുരളി(45) ആണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്. തിങ്കളാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സുധേഷ് എന്ന സ്ത്രീയാണ് ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടത്.
രാത്രി ഭക്ഷണ സമയത്ത് ഭാര്യയോട് മുരളി സാലഡ് ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു ജോലിയിലായിരുന്നതിനാല്‍ സാലഡ് നല്‍കാന്‍ അല്‍പം വൈകി. ഇതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് ഭാര്യയുടെ കൊലപാതകത്തില്‍ കലാശിച്ചത്.

വഴക്കിനിടയില്‍ മുരളി കൈക്കോടെടുത്ത് ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ ഇവരുടെ ഇരുപത് വയസ്സുള്ള മകനും പരിക്കേറ്റു. സംഭവശേഷം മുരളി വീട്ടില്‍ നിന്ന് ഇറങ്ങി ഓടി.

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഗുരുതരമായി പരിക്കേറ്റ മകനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബേ സ്ത്രീ മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഒളിവില്‍ കഴിയുന്ന മുരളിക്കായുള്ള തിരച്ചിലിലാണ് പൊലീസ്.

മറ്റൊരു സംഭവത്തില്‍, ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പട്ടാപകല്‍ റോഡിലൂടെ വലിച്ചിഴച്ച്‌ ഭര്‍ത്താവ്. രാജസ്ഥാനിലെ കോട്ട സിറ്റിയില്‍ ആണ് സംഭവം. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധവുമായി പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു. ചൊവ്വാഴ്ച്ചയാണ് നഗരത്തെ നടുക്കിയ സംഭവം ഉണ്ടായത്.

മഴു ഉപയോഗിച്ചാണ് 35 കാരിയായ സീമയെ ഭര്‍ത്താവായ പിന്റു എന്ന് വിളിക്കുന്ന സുനില്‍ വാല്‍മികി കൊലപ്പെടുത്തിയത്. മൃതദേഹം റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ ഭീകര ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇവ പിന്നീട് വ്യപകമായി സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യപ്പെട്ടു. വീടിന് സമീപത്തെ റോഡിലൂടെ ഏതാണ്ട് 100 മീറ്ററോളം ആണ് കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹം ഇയാള്‍ വലിച്ചിഴച്ചത്.

ഹരിജന്‍ ബസ്തി മേഖലയില്‍ ഒരു ഒറ്റമുറി വീട്ടിലാണ് കൊല്ലപ്പെട്ട സീമയും ഭര്‍ത്താവ് സുനില്‍ വാല്‍മികയും കഴിഞ്ഞിരുന്നത്. സനയുമായി ഇയാള്‍ വാക്കു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ ഉണ്ടായിരുന്ന മഴു ഉപയോഗിച്ച്‌ സുനില്‍ ഭാര്യയെ വെട്ടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. വീട്ടിനുള്ളില്‍ വച്ച്‌ തന്നെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇയാള്‍ മൃതദേഹം സമീപത്തെ റോഡിലുടെ വലിച്ചിഴച്ചത്. വാക്കു തര്‍ക്കത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക ശേഷം രക്തക്കറയുള്ള മഴുവുമായി ഇയാള്‍ തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുക ആയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

Related posts

Leave a Comment