ഹരിപ്പാട് അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവും മാരകായുധങ്ങളും; മരിച്ച റിയാസും പരുക്കേറ്റ അന്‍ഷാദും കാപ്പ കേസ് ‍പ്രതികള്‍

ഹരിപ്പാട്: ഹരിപ്പാടിനടുത്ത് ദേശീയപാതയില്‍ നാലുപേര്‍ മരിച്ചു വാഹനാപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തി. അപകടത്തിനു ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അപകടത്തില്‍ മരിച്ച റിയാസ്, പരുക്കേറ്റ അന്‍ഷാദ് എന്നിവര്‍ കാപ്പ കേസിലെ പ്രതികളാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു. സംഭവത്തില്‍ കായംകുളം പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

ഇന്നു വെളുപ്പിന് കായംകുളം കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപത്തെ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. ഇന്നോവ കാറും മണല്‍ കയറ്റിപോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിമുട്ടിയത്. ഇന്ന് വെളുപ്പിന് മഴയുള്ള സമയത്താണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു.

കാറിലുണ്ടായിരുന്ന നാലുപേരാണ് മരണപ്പെട്ടത്. രണ്ടുപേര്‍ പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജിലാണ്. ലോറിയുടെ ഡ്രൈവറും ക്ലീനറും പരിക്കുകളോടെ ആശുപത്രിയിലുണ്ട്. കാറിലുണ്ടായിരുന്ന ആയിഷ ഫാത്തിമ(25), റിയാസ്(27), ബിലാല്‍(5), ഉണ്ണിക്കുട്ടന്‍(20) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അജ്മി(23), അന്‍ഷാദ്(27) എന്നിവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

കാറില്‍ ആറുപേരുണ്ടായിരുന്നെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കാര്‍ അമിതവേഗത്തിലായിരുന്നെന്നാണ് വിവരം.

Related posts

Leave a Comment