കൊച്ചിയിൽ ബോട്ടിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം എൻഐഎ അന്വേഷിക്കും. അഞ്ച് എകെ-47 തോക്കുകളും 1000 തിരകളുമാണ് ബോട്ടിൽ നിന്ന് പിടിച്ചെടുത്തത്. 6 ശ്രീലങ്കൻ സ്വദേശികളെ പ്രതി ചേർത്തുള്ള എഫ് ഐ ആർ കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചു. ബോട്ടിൽ നിന്ന് 300 കിലോ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ എൻസിബി അന്വേഷണം തുടരുകയാണ്.
അറബിക്കടലിൽ നിന്നും കഴിഞ്ഞ മാർച്ച് 27ന് ഇന്ത്യൻ തീരസംരക്ഷണ സേന നടത്തിയ പരിശോധനയിലാണ് വൻതോതിൽ ലഹരി വസ്‌തുക്കളും ആയുധങ്ങളും പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ശ്രീലങ്കക്കാരായ എൽവൈ നന്ദന, ദാസ്സപ്പരിയ, ഗുണശേഖര, സേനാരത്, രണസിങ്കെ, നിശാങ്ക എന്നിവരാണ് അന്ന് പിടിയിലായത്.
ബോട്ടിലെ വാട്ടർ ടാങ്കിൽ 301 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. ഇറാനിൽ നിന്നും കപ്പൽ മാർഗം അറബിക്കടലിലെ ലക്ഷദ്വീപ് ഭാഗത്ത് എത്തിച്ച ഹെറോയിൻ ബോട്ടിൽ ലങ്കയിലേക്ക് കടത്തവെയാണ് തീരസംരക്ഷണ സേനയുടെ പിടിയിലായത്. പാക്കിസ്ഥാനിലെ തീവ്രവാദി സംഘങ്ങൾ ആയിരുന്നു ഹീറോയിൻ കടത്തിയതെന്ന് നേരത്തെതന്നെ നാവികസേന കണ്ടെത്തിയിരുന്നു.